National
കോൽക്കത്ത: ക്ഷേമപദ്ധതികളുടെ വിതരണത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ പ്രഖ്യാപിച്ച് പശ്ചിമ ബംഗാൾ സർക്കാർ. മുൻപ് നിലവിലുണ്ടായിരുന്ന 'ലക്ഷ്മിർ ഭണ്ഡാർ' പദ്ധതിക്ക് പകരമായി സുവേന്ദു അധികാരി സർക്കാർ 'അന്നപൂർണ്ണ യോജന' എന്ന പുതിയ പദ്ധതി നടപ്പിലാക്കുന്ന സാഹചര്യത്തിലാണ് ഗുണഭോക്താക്കളെ തെരഞ്ഞെടുക്കാനുള്ള മാനദണ്ഡങ്ങളിൽ സുവേന്ദു സർക്കാർ മാറ്റങ്ങൾ പ്രഖ്യാപിച്ചത്.
അർഹരായ കുടുംബങ്ങൾക്ക് പ്രതിമാസം 3,000 രൂപ ധനസഹായവും സംസ്ഥാന സർക്കാരിന്റെ ബസുകളിൽ സൗജന്യ യാത്രാ സൗകര്യവുമാണ് അന്നപൂർണ പദ്ധതിയിലൂടെ ലഭിക്കുന്നത്. എന്നാൽ, ഈ ആനുകൂല്യങ്ങൾ ലഭിക്കണമെങ്കിൽ അപേക്ഷകർ സർക്കാർ നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കേണ്ടതുണ്ട്. മൂന്നോ അതിലധികമോ വിവാഹം കഴിച്ച വ്യക്തികളെ ക്ഷേമപദ്ധതിയുടെ പരിധിയിൽ നിന്ന് പൂർണമായും ഒഴിവാക്കി.
സർക്കാർ നിർദ്ദേശിക്കുന്ന പ്രതിരോധ കുത്തിവയ്പ്പുകൾ കുട്ടികൾക്ക് നൽകാത്ത രക്ഷിതാക്കൾക്ക് സഹായം നിഷേധിക്കപ്പെടും. സർക്കാർ സ്കൂളുകളിൽ നിന്ന് കുട്ടികളെ മാറ്റി ചില മതപരമായ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ചേർക്കുന്ന രക്ഷിതാക്കൾക്ക് ആനുകൂല്യങ്ങൾ നഷ്ടപ്പെടും. ഇന്ത്യൻ പൗരന്മാരല്ലാത്തവർക്ക് സംസ്ഥാന സഹായങ്ങൾക്ക് അർഹതയുണ്ടായിരിക്കില്ല.
അപേക്ഷകർ തങ്ങളുടെ പൗരത്വ രേഖകൾ, റേഷൻ കാർഡ്, സ്വത്തുവകകൾ (ഭൂമി, വീട്, വാഹനം), കുടുംബത്തിലെ സർക്കാർ ജോലി തുടങ്ങിയ വിവരങ്ങൾ വ്യക്തമാക്കേണ്ടതുണ്ട്. ഏകദേശം 30 ലക്ഷത്തോളം അർഹതയില്ലാത്ത ഗുണഭോക്താക്കളെ കണ്ടെത്തി ഒഴിവാക്കാനാണ് സർക്കാരിന്റെ നീക്കം.
അധികാരമേറ്റതിന് പിന്നാലെ ക്ഷേമമേഖലയിൽ വലിയ അഴിച്ചുപണികളാണ് സുവേന്ദു അധികാരി സർക്കാർ നടത്തിയത്. മതപരമായ അടിസ്ഥാനത്തിൽ നൽകിയിരുന്ന സാമ്പത്തിക സഹായങ്ങൾ നിർത്തലാക്കുകയും, ആയുഷ്മാൻ ഭാരത് ഉൾപ്പെടെയുള്ള കേന്ദ്ര പദ്ധതികളെ സംസ്ഥാനവുമായി സംയോജിപ്പിക്കുകയും ചെയ്തു. ഇതിനൊപ്പം, മദ്യശാലകൾക്ക് സ്കൂളുകൾക്കും ആരാധനാലയങ്ങൾക്കും സമീപം കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും, പൊതുസുരക്ഷ ഉറപ്പാക്കാൻ പുതിയ ബിൽ കൊണ്ടുവരികയും ചെയ്തത് സുവേന്ദു സർക്കാരിന്റെ ശ്രദ്ധേയമായ നടപടികളാണ്.
National
കൊൽക്കത്ത: പശ്ചിമബംഗാളിൽ മമത ബാനർജിക്ക് വലിയ വെല്ലുവിളി ഉയർത്തി വിമത വിഭാഗം തൃണമൂൽ കോൺഗ്രസ് പാർട്ടി ആസ്ഥാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. നിയമസഭാ പ്രതിപക്ഷ നേതാവ് ഋതബ്രത ബാനർജിയുടെ നേതൃത്വത്തിലുള്ള വിമത വിഭാഗമാണ് പാർട്ടിയുടെ ആസ്ഥാനത്ത് തങ്ങളുടെ സ്വാധീനം ഉറപ്പിച്ചത്.
തെരഞ്ഞെടുപ്പ് കമ്മീഷനെ നേരിട്ട് കണ്ടതിന് പിന്നാലെ, തങ്ങളുടെ വിഭാഗമാണ് യഥാർഥ തൃണമൂൽ കോൺഗ്രസ് എന്ന് ഋതബ്രത ബാനർജി അവകാശപ്പെട്ടു. പാർട്ടി ചിഹ്നവും പേരും ഉപയോഗിക്കാനുള്ള നിയമപരമായ അവകാശം തങ്ങൾക്കാണെന്നാണ് ഇവരുടെ വാദം. ഭൂരിഭാഗം എംഎൽഎമാരുടെയും മുൻ കൗൺസിലർമാരുടെയും പിന്തുണ തങ്ങൾക്കുണ്ടെന്നും വിമതർ അവകാശപ്പെടുന്നു. കൊൽക്കത്ത മുനിസിപ്പൽ കോർപ്പറേഷനിലെ 47 ഓളം മുൻ ടിഎംസി കൗൺസിലർമാർ പങ്കെടുത്ത യോഗം നടത്തി ഋതബ്രത വിഭാഗം ഇതിനോടകം തന്നെ തങ്ങളുടെ ശക്തി തെളിയിച്ചിട്ടുണ്ട്.
അതേസമയം, പാർട്ടിയുടെ പേരും ഔദ്യോഗിക ചിഹ്നവും വ്യാജമായി ഉപയോഗിക്കുന്നുവെന്ന് ആരോപിച്ച് മമത ബാനർജിയുടെ വിശ്വസ്തയും നേതാവുമായ ഡോല സെൻ വിമത എംഎൽഎമാർക്കെതിരെ പോലീസിൽ പരാതി നൽകി. വ്യാജ രേഖകൾ ചമയ്ക്കൽ, ആളുമാറി പാർട്ടി പേര് ഉപയോഗിക്കൽ, അനധികൃത യോഗങ്ങൾ സംഘടിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ആരോപിച്ചാണ് പരാതി. മമത ബാനർജിയുടെ നേതൃത്വത്തിനാണ് ജനങ്ങൾ വോട്ട് നൽകിയതെന്നും ചില നേതാക്കളോ കൗൺസിലർമാരോ പാർട്ടി വിട്ടുപോയതുകൊണ്ട് പാർട്ടിയുടെ ജനപിന്തുണ കുറയില്ലെന്നും ടിഎംസി എംപി മഹുവ മൊയ്ത്ര വ്യക്തമാക്കി.
National
കോൽക്കത്ത: പശ്ചിമബംഗാളിൽ ഭരണവും പ്രതിപക്ഷ നേതൃസ്ഥാനവും നഷ്ടമായതിന് പിന്നാലെ മമതാ ബാനർജിക്ക് വീണ്ടും തിരിച്ചടി. തൃണമൂൽ കോൺഗ്രസ് പൂർണമായും പിടിച്ചെടുക്കാൻ വിമതരുടെ നിർണായക നീക്കം.
പ്രതിപക്ഷ നേതാവ് ഋതബ്രത ബാനർജിയുടെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ട എംഎൽഎമാർ പാർട്ടി ചിഹ്നവും ആസ്തിയും തങ്ങൾക്ക് അവകാശപ്പെട്ടതാണെന്നും, യഥാർഥ ടിഎംസി തങ്ങളാണെന്നും അവകാശപ്പെട്ടു.
440 കോടി രൂപയാണ് ടിഎംസിയുടെ അക്കൗണ്ടിൽ ഉള്ളത്. പാർട്ടി ചിഹ്നം തങ്ങൾക്ക് അനുവദിക്കണമെന്നാണ് വിമതസംഘത്തിന്റെ മറ്റൊരു ആവശ്യം. മമതയുടെ അനന്തരവനായ അഭിഷേക് ബാനർജിയെ ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്നും വിമതർ നീക്കിയിരുന്നു.
ടിഎംസി അധ്യക്ഷനായി അരൂപ് റോയിയെ നിയമിച്ചതായും തെരഞ്ഞെടുപ്പ് കമ്മീഷണറെ അറിയിച്ചു. പാർട്ടിയിലെ ഭൂരിഭാഗം ജനപ്രതിനിധികളും തങ്ങൾക്കൊപ്പമാണെന്നാണ് വിമത വിഭാഗം അവകാശപ്പെടുന്നത്.
തൃണമൂലിന്റെ ആകെയുള്ള 80 എംഎൽഎമാരിൽ 65 പേരുടെ പിന്തുണ തങ്ങൾക്കുണ്ടെന്നാണ് ഇവരുടെ വാദം. മമത ബാനർജിക്ക് ഒപ്പം ഇപ്പോൾ 14 എംഎൽഎമാർ മാത്രമാണുള്ളത്. ലോക്സഭയിലെ 28 തൃണമൂൽ എംപിമാരിൽ 20 പേരും മമതയെ കൈവിട്ട് വിമതർക്കൊപ്പം ചേർന്നു.
ഇതോടെ തെരഞ്ഞെടുപ്പിനെ തുടർന്നുണ്ടായ കനത്ത പരാജയത്തിന് പിന്നാലെ മമതാ ബാനർജി വീണ്ടും കടുത്ത പ്രതിസന്ധിയിലായിരുക്കുകയാണ്.
National
കോൽക്കത്ത: പശ്ചിമ ബംഗാളിലെ കൃഷ്ണനഗറിൽ തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയ്ക്ക് നേരെ പ്രതിഷേധക്കാരുടെ മുട്ടയേറ്. കൃഷ്ണനഗറിലെ ഒരു ഭക്ഷണശാലയിൽ പാർട്ടി പ്രവർത്തകരുമായി മഹുവ യോഗം ചേരുന്നതിനിടെയാണ് ഒരു കൂട്ടം ആളുകൾ കരിങ്കൊടികളുമായി എത്തി 'ഗോ ബാക്ക്' വിളികളോടെ അക്രമം അഴിച്ചുവിട്ടത്.
കെട്ടിടത്തിന് പുറത്തുനിന്നുള്ള ആൾക്കൂട്ടം ജനാലകൾക്ക് നേരെ മുട്ടയും വഴുതനങ്ങയും എറിയുകയായിരുന്നു. ഭക്ഷണശാലയുടെ മുകൾനിലയിൽ നിന്നും മഹുവ മൊയ്ത്ര തന്നെയാണ് ഈ ദൃശ്യങ്ങൾ ഫേസ്ബുക്ക് ലൈവിലൂടെ പുറത്തുവിട്ടത്. ജനാലയിലൂടെ സാധനങ്ങൾ അകത്തേക്ക് വീഴാതിരിക്കാൻ കർട്ടൻ ഉപയോഗിച്ച് അവർ പ്രതിരോധിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
തനിക്കെതിരെ നടന്നത് സാധാരണക്കാരുടെ പ്രതിഷേധമല്ലെന്നും, ബിജെപി ആസൂത്രണം ചെയ്ത ഗുണ്ടാവിളയാട്ടമാണെന്നും മഹുവ ആരോപിച്ചു. സംഭവസ്ഥലത്ത് ഉണ്ടായിരുന്നിട്ടും അക്രമികളെ പിരിച്ചുവിടാൻ തയ്യാറാകാതെ പശ്ചിമ ബംഗാൾ പോലീസും സിആർപിഎഫും നോക്കുകുത്തികളായി നിൽക്കുകയായിരുന്നെന്നും മഹുവ കുറ്റപ്പെടുത്തി.
National
കോൽക്കത്ത: പശ്ചിമ ബംഗാളിൽ സംഘടിത കുറ്റകൃത്യങ്ങളും അക്രമങ്ങളും കർശനമായി അടിച്ചമർത്താൻ സർക്കാർ ഗുണ്ടാ നിയമം പാസാക്കി. തിങ്കളാഴ്ച നിയമസഭയിൽ അവതരിപ്പിച്ച ബില്ലിനെ 176 പേർ അനുകൂലിച്ചപ്പോൾ 41 പേർ എതിർത്തു.
പൊതുജന സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് കണ്ടെത്തുന്ന ഏതൊരാളെയും ഒരു വർഷം വരെ വിചാരണ കൂടാതെ കരുതൽ തടങ്കലിൽ വെയ്ക്കുന്നതാണ് നിയമം. ജില്ലാ മജിസ്ട്രേറ്റുമാർക്കും പോലീസ് കമ്മീഷണർമാർക്കും ഇതിനുള്ള ഉത്തരവ് നേരിട്ട് പുറപ്പെടുവിക്കാനാകും.
അക്രമങ്ങളിലൂടെ പൊതു-സ്വകാര്യ സ്വത്തുക്കൾ നശിപ്പിക്കുന്ന കുറ്റവാളികളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും അവരിൽ നിന്ന് തന്നെ നഷ്ടപരിഹാരം ഈടാക്കാനും നിയമത്തിൽ കർശന വ്യവസ്ഥയുണ്ട്. കള്ളക്കടത്ത്, അനധികൃത മണൽ ഖനനം, വന്യജീവി-വനം കൊള്ള എന്നിവയെല്ലാം ഇനിമുതൽ സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളുടെ പരിധിയിൽ വരും.
ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ ജില്ലാ മജിസ്ട്രേറ്റിനോ പോലീസ് കമ്മീഷണർക്കോ ജില്ലയിൽ നിന്ന് ഒരു വർഷത്തേക്ക് നാടുകടത്താനുള്ള അധികാരവും ഈ നിയമം വഴി ലഭ്യമാകും. സംസ്ഥാനത്തെ ക്രമസമാധാന നില പൂർണമായി വീണ്ടെടുക്കാനാണ് പുതിയ നിയമത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി പറഞ്ഞു.
National
കോൽക്കത്ത: പശ്ചിമബംഗാളിലെ കോൽക്കത്തയിൽ നിർമാണത്തിലിരുന്ന കെട്ടിടം തകർന്നുവീണ് മൂന്ന് മരണം. തരതല ബ്രേസ് ബ്രിഡ്ജ് റെയിൽവേ സ്റ്റേഷന് സമീപമുള്ള ഗോഡൗണിന്റെ മേൽക്കൂര തകർന്നുവീണ് ആണ് അപകടം സംഭവിച്ചത്.
കെട്ടിടത്തിന്റെ ഉള്ളിൽ കുടുങ്ങിക്കിടന്ന ഏഴ് തൊഴിലാളികളെ രക്ഷപ്പെടുത്തി. മരണ സംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് ലഭിക്കുന്ന വിവരം. കെട്ടിട അവശിഷ്ടങ്ങൾക്കിടയില്‍ 30ൽ അധികം ആളുകൾ കുടുങ്ങി കിടപ്പുണ്ടെന്നാണ് അധികൃതര്‍ അറിയിക്കുന്നത്.
സംഭവ സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഇന്ന് ഉച്ചയോടെയാണ് അപകടം സംഭവിച്ചത്. മുഖ്യമന്ത്രി സുവേന്ദു അധികാരി സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ട്.
National
കോൽക്കത്ത: പശ്ചിമ ബംഗാളിൽ ഇനി ഒരിക്കലും തൃണമൂൽ കോൺഗ്രസ് അധികാരത്തിലെത്തില്ലെന്ന് സംസ്ഥാന നഗരകാര്യമന്ത്രി അഗ്നിമിത്ര പോൾ. വൻ തകർച്ചയിലേയ്ക്കാണ് തൃണമൂൽ നീങ്ങുന്നതെന്നും അവർ പറഞ്ഞു.
'സംസ്ഥാനത്തെ ജനങ്ങൾ തൃണമൂലിനെ തിരസ്കരിച്ചു കഴിഞ്ഞു. 15 കൊല്ലത്തെ മമതയുടെ ഭരണം ജനങ്ങളെ അത്രത്തോളം വെറുപ്പിച്ചു. ജനദ്രോഹ നയങ്ങൾ മാത്രമാണ് അവർക്കുണ്ടായിരുന്നത്. അഴിമതി ആയിരുന്നു അവരുടെ പ്രധാന ലക്ഷ്യം. ഇനി അതൊന്നും ഉണ്ടാവില്ല.'-അഗ്നിമിത്ര പറഞ്ഞു.
'ജനങ്ങൾക്ക് വേണ്ടിയാണ് സംസ്ഥാനത്തെ ബിജെപി സർക്കാർ പ്രവർത്തിക്കുന്നത്. അഴിമതി അവസാനിപ്പിക്കും. ജനക്ഷേമപ്രവർത്തനങ്ങളായിരിക്കും ഉണ്ടാവുക. അഞ്ച് കൊല്ലം കൊണ്ട് എത്രത്തോളം കാര്യങ്ങൾ ചെയ്ത് തീർക്കാൻ പറ്റും എന്ന് പറയാൻ പറ്റില്ല. പറ്റാവുന്നതിൽ പരമാവധി കാര്യങ്ങൾ ചെയ്യും.'-അഗ്നിമിത്ര വ്യക്തമാക്കി.
Kerala
ന്യൂഡൽഹി: അന്താരാഷ്ട്ര യോഗാ ദിനാചരണത്തിന്റെ ഭാഗമായി രാജ്യത്തുടനീളം വിപുലമായ പരിപാടികൾ നടത്തി. കോൽക്കത്തയിലെ റെഡ് റോഡിൽ നടന്ന യോഗാചരണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തു. അതിരാവിലെ തന്നെ ആരംഭിച്ച യോഗാഭ്യാസ ചടങ്ങുകളിൽ ആയിരക്കണക്കിന് ആളുകളാണ് പ്രധാനമന്ത്രിക്കൊപ്പം അണിചേർന്നത്.
യോഗയുടെ പ്രാധാന്യത്തെക്കുറിച്ചും അത് ജീവിതചര്യയാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും യുവാക്കൾക്ക് പ്രധാനമന്ത്രി പ്രത്യേക നിർദ്ദേശങ്ങൾ നൽകി. ആരോഗ്യകരമായ വാർദ്ധക്യം യോഗയിലൂടെ എന്നതാണ് ഈ വർഷത്തെ യോഗാചരണത്തിന് ഊന്നൽ നൽകുന്ന മുഖ്യ സന്ദേശം.
സാംസ്കാരിക മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ ഡൽഹിയിലെ ചെങ്കോട്ട, ഉത്തരാഖണ്ഡിലെ ഹരിദ്വാർ, ഒഡീഷയിലെ കോണാർക്, തമിഴ്നാട്ടിലെ മഹാബലിപുരം തുടങ്ങി രാജ്യത്തെ പ്രധാനപ്പെട്ട 100 ചരിത്ര-സാംസ്കാരിക കേന്ദ്രങ്ങളിൽ ഈ ദിനത്തിന്റെ പ്രാധാന്യം വിളിച്ചോതുന്ന ചടങ്ങുകൾ നടക്കുന്നുണ്ട്. ദേശീയതലത്തിലുള്ള ആഘോഷങ്ങൾക്കൊപ്പം കേരളവും യോഗ ദിനത്തെ വരവേൽക്കുകയാണ്.
സംസ്ഥാനത്തെ എല്ലാ ജില്ലകളിലും വിപുലമായ പരിപാടികളാണ് വിവിധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ സംഘടിപ്പിച്ചിരിക്കുന്നത്. പരിപാടികളിൽ മന്ത്രിമാർ ഉൾപ്പടെ പങ്കെടുക്കുന്നുണ്ട്.
National
കോല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭയിൽ ഋതബത്ര ബാനര്‍ജിയെ പ്രതിപക്ഷ നേതാവായി അംഗീകരിച്ച നടപടിയില്‍ സ്റ്റേയില്ല. നിയമസഭാ സ്പീക്കര്‍ രതീന്ദ്ര ബോസിന്റെ തീരുമാനത്തിനെതിരെ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാന്‍ കോൽക്കത്ത ഹൈക്കോടതി വിസമ്മതിച്ചു.
മുതിര്‍ന്ന തൃണമൂല്‍ നേതാവ് സോബന്‍ദേബ് ഛത്രോപാധ്യായ് ഫയല്‍ ചെയ്ത പരാതി ജസ്റ്റിസ് കൃഷ്ണ റാവു ആണ് പരിഗണിച്ചത്. തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കപ്പെട്ട എംഎല്‍എയാണ് ഋതബത്ര ബാനര്‍ജി.
പരാതിക്കാരന് അനുകൂലമായി ഒരു വിഷയവും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് വ്യക്തമാക്കിയാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. പ്രതിപക്ഷ നേതാവ് ആയി മമത ബാനര്‍ജി തീരുമാനിച്ചത് ശോഭദേബ് ഛത്രോപാധ്യായെ ആയിരുന്നു. എന്നാല്‍ ഈ തീരുമാനം നിയമസഭാ സ്പീക്കര്‍ അവഗണിക്കുകയായിരുന്നു.
Kerala
മലപ്പുറം: പെരിന്തൽമണ്ണയിൽ 10 കിലോ കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശി അറസ്റ്റിൽ. ബംഗാൾ സ്വദേശിയായ തന്മയ് മണ്ഡൽ (25) ആണ് എക്സൈസിന്റെ പിടിയിലായത്. പുളിങ്കാവ് - മലറോഡിലെ ഇയാളുടെ താമസസ്ഥലത്തുനിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
പെരിന്തൽമണ്ണ എക്സൈസ് സംഘമാണ് തന്മയ്യെ അറസ്റ്റ് ചെയ്തത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതി താമസിക്കുന്ന മുറിയിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്. കഞ്ചാവിന് പുറമെ, ഇത് തൂക്കാനായി ഉപയോഗിച്ചിരുന്ന ത്രാസ്, കഞ്ചാവ് വിൽപ്പനയിലൂടെ ലഭിച്ച 18,645 രൂപ, ഒരു മൊബൈൽ ഫോൺ എന്നിവയും സംഭവസ്ഥലത്തുനിന്ന് എക്സൈസ് സംഘം പിടിച്ചെടുത്തു.
ചെറുകര, കട്ടുപ്പാറ, പുലാമന്തോൾ, പെരിന്തൽമണ്ണ ടൗൺ ഭാഗങ്ങളിലെ യുവാക്കളെയും വിദ്യാർത്ഥികളെയും ലക്ഷ്യമിട്ടായിരുന്നു പ്രധാനമായും വിൽപ്പന നടത്തിയിരുന്നത്. കൂടാതെ ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പുകൾ കേന്ദ്രീകരിച്ചും കഞ്ചാവ് വിൽപ്പന നടത്താറുണ്ടെന്ന് പ്രതി സമ്മതിച്ചതായി എക്സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
National
കോൽക്കത്ത: പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കും തൃണമൂൽ കോൺഗ്രസിനും കനത്ത ആഘാതം നൽകിക്കൊണ്ട് മുതിർന്ന നേതാവും രാജ്യസഭാംഗവുമായ സുഷ്മിത ദേവ് പാർട്ടിയിൽ നിന്നും എംപി സ്ഥാനത്തുനിന്നും രാജിവെച്ചു. മുതിർന്ന നേതാവ് സുഖേന്ദു ശേഖർ റോയ് രാജ്യസഭാംഗത്വം രാജിവെച്ച് ദിവസങ്ങൾക്കകമാണ് സുഷ്മിതയും പാർട്ടി വിടുന്നത്. രാജിക്കു പിന്നാലെ സുഷ്മിത ദേവ് അസം മുഖ്യമന്ത്രിയും ബിജെതപി നേതാവുമായ ഹിമന്ത ബിശ്വ ശർമയുമായി കൂടിക്കാഴ്ച നടത്തിയത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ വൻ അഭ്യൂഹങ്ങൾക്ക് വഴിതുറന്നിട്ടുണ്ട്.
പാർട്ടിയിൽ "അനിയന്ത്രിതമായ അഴിമതിയും അരാജകത്വവുമാണ്" നിലനിൽക്കുന്നതെന്ന് ആരോപിച്ചാണ് സുഖേന്ദു ശേഖർ റോയ് കഴിഞ്ഞ ദിവസം രാജിവെച്ചത്. ഇതിന് പിന്നാലെയാണ് ടിഎംസി ദേശീയ വക്താവ് കൂടിയായ സുഷ്മിത ദേവും നാടകീയമായി പടിയിറങ്ങിയത്.
"ഞാൻ തൃണമൂൽ കോൺഗ്രസ് വിട്ടു. എന്തുകൊണ്ടാണ് പാർട്ടി വിട്ടതെന്നത് ഒരു നീണ്ട കഥയാണ്. ഒരേസമയം രണ്ട് തോണിയിൽ സഞ്ചരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. മമത ദീദിയെക്കുറിച്ച് ഇപ്പോൾ ഒന്നും പറയുന്നില്ല," രാജിക്കു ശേഷം സുഷ്മിത ദേവ് മാധ്യമങ്ങളോട് പറഞ്ഞു. താനിപ്പോൾ പൂർണ സ്വതന്ത്രയാണെന്നും അസം മുഖ്യമന്ത്രിയുമായി നടത്തിയത് വെറുമൊരു സൗഹൃദ സന്ദർശനം മാത്രമാണെന്നും അവർ കൂട്ടിച്ചേർത്തു. അസം സ്വദേശിയായ തനിക്ക് ഹിമന്ത ബിശ്വ ശർമയെ ദീർഘകാലമായി അറിയാമെന്നും അവർ വ്യക്തമാക്കി.
മുമ്പ് അഖിലേന്ത്യാ മഹിളാ കോൺഗ്രസ് അധ്യക്ഷയായിരുന്ന സുഷ്മിത ദേവ്, 2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിനെത്തുടർന്ന് 2021-ലാണ് കോൺഗ്രസ് വിട്ട് തൃണമൂൽ കോൺഗ്രസിൽ ചേർന്നത്. അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ അധികാരം നഷ്ടപ്പെട്ടതിന് പിന്നാലെ, തൃണമൂൽ കോൺഗ്രസിനെ ഒന്നിപ്പിച്ചു നിർത്താൻ മമത ബാനർജി കടുത്ത പോരാട്ടമാണ് നടത്തുന്നത്.
തുടർച്ചയായി മൂന്ന് തവണ ബംഗാൾ ഭരിച്ച ടിഎംസിയിൽ എംഎൽഎമാരും എംപിമാരും പരസ്യമായി വിമതസ്വരം ഉയർത്തുന്നത് മമതയുടെ നേതൃത്വത്തിന് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. കഴിഞ്ഞയാഴ്ച 58 നിയമസഭാംഗങ്ങളുടെ പിന്തുണയോടെ തൃണമൂൽ എംഎൽഎ ഋതബ്രത ബാനർജി നിയമസഭയിലെ പ്രതിപക്ഷ നേതാവായി സ്വയം പ്രഖ്യാപിച്ചിരുന്നു. തൊട്ടുപിന്നാലെ 19 വിമത എംപിമാരുടെ പിന്തുണയോടെ പാർട്ടി പിളർത്തുമെന്നും ബിജെപി നയിക്കുന്ന എൻഡിഎ സഖ്യത്തെ പിന്തുണയ്ക്കുമെന്നും ലോക്സഭാംഗം കാകോലി ഘോഷും പരസ്യമായി പ്രഖ്യാപിച്ചു.
ദേശീയതലത്തിൽ പ്രതിപക്ഷ സഖ്യമായ 'ഇന്ത്യ' മുന്നണിയുടെ നിർണായക യോഗം ഡൽഹിയിൽ നടക്കാനിരിക്കെയാണ് മമതയ്ക്കും അഭിഷേക് ബാനർജിക്കും കനത്ത പ്രഹരമേൽപ്പിച്ച് പാർട്ടിയിലെ പ്രമുഖ മുഖങ്ങൾ ഒന്നൊന്നായി രാജിവെയ്ക്കുന്നത്. ഭരണരംഗത്തും പാർട്ടി സംഘടനയ്ക്കുള്ളിലും അഴിമതി അസഹനീയമായെന്നും മുൻ ടിഎംസി സർക്കാരിനെതിരെയുള്ള ജനരോഷം ഭയപ്പെടുത്തുന്ന രീതിയിലാണെന്നുമാണ് രാജിവെച്ച സുഖേന്ദു ശേഖർ റോയ് വ്യക്തമാക്കിയത്.
ബംഗാൾ രാഷ്ട്രീയത്തിൽ തൃണമൂൽ കോൺഗ്രസ് നേരിടുന്ന ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധികളിലൊന്നായാണ് ഈ കൂട്ടരാജി വിലയിരുത്തപ്പെടുന്നത്.
National
കോൽക്കത്ത: ബിജെപി സർക്കാർ അധികാരമേറ്റതിന് പിന്നാലെ സംസ്ഥാനത്തു നിന്ന് 4800 ബംഗ്ലാദേശികളെ തിരിച്ചയച്ചെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി. 836 പേരെ അതിർത്തി ജില്ലകളിലെ തടങ്കൽ കേന്ദ്രങ്ങളിൽ പാർപ്പിച്ചിരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.
കോൽക്കത്തയിൽ ബിജെപി ശിൽപശാലയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് ആകെ 556 കിലോമീറ്റർ ദൂരത്തിലാണ് അതിർത്തിയിൽ വേലി നിർമ്മിക്കേണ്ടത്. ആദ്യഘട്ടമായി 100 കിലോമീറ്റർ നീളത്തിലുള്ള ഭൂമി വേലി നിർമാണത്തിനായി ബിഎസ്എഫിന് കൈമാറി.
ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ ഇതിന് അനുമതി നൽകിയിരുന്നു. തൃണമൂൽ സർക്കാരിന്റെ കാലത്ത് മുടങ്ങിപ്പോയ ജനസംഖ്യാ കണക്കെടുപ്പ് ഓഗസ്റ്റിൽ പുനരാരംഭിക്കുമെന്നും സുവേന്ദു അധികാരി പറഞ്ഞു.
Kerala
കൊച്ചി: എറണാകുളം കുന്നുവഴിയിൽ 34 കിലോ കഞ്ചാവുമായി നാല് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ. വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് സ്വദേശികളായ റക്കീബുൽ ഷേക്ക് (30), ഹസിബൽ ഷേക്ക് (30 ), സമ്രാട്ട് ഷേക്ക് (36), സഞ്ജീബ് മണ്ഡൽ (48) എന്നിവരാണ് പിടിയിലായത്.
പെരുമ്പാവൂർ എഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ഇവരെ പിടികൂടിയത്. എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവി കെഎസ് സുദർശന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന.
ഒഡീഷയിൽ നിന്ന് ട്രെയിൻ മാർഗം ആലുവയിൽ എത്തി അവിടെ നിന്ന് രണ്ട് ഓട്ടോറിക്ഷകളിലായി പെരുമ്പാവൂരിലേക്ക് വരുന്ന വഴിയാണ് ഇവരെ പിടികൂടിയത്. പോലീസ് പിടികൂടാതിരിക്കുന്നതിന് വേണ്ടിയാണ് രണ്ട് ഓട്ടോറിക്ഷകൾ വിളിച്ചതെന്ന് പ്രതികൾ പറഞ്ഞു.
ഒഡീഷയിൽ നിന്ന് കിലോയ്ക്ക് 5000 രൂപ നിരക്കിൽ വാങ്ങുന്ന കഞ്ചാവ് 30,000 രൂപയ്ക്ക് ആയിരുന്നു ഇവിടെ വിൽപ്പന നടത്തിയിരുന്നത്. വിൽപ്പന നടത്തി അന്ന് തന്നെ ബംഗാളിലേക്ക് മടങ്ങിപ്പോകും. ഇവരിൽനിന്ന് കഞ്ചാവ് വാങ്ങുന്നവരെ കുറിച്ച് പോലീസ് അന്വേഷണം നടത്തി വരികയാണ്.
Leader Page
പശ്ചിമ ബംഗാളിൽ ഇടതുമുന്നണിയുടെ 34 വർഷത്തെ ഭരണം (1977-2011) സംസ്ഥാനത്തിന്റെ രാഷ്ട്രീയ, സാമൂഹിക-സാമ്പത്തിക ചരിത്രത്തിലെ ഒരു സുപ്രധാന അധ്യായമാണ്.
സിപിഎം ആധിപത്യം പുലർത്തിയ, തടസമില്ലാത്ത ഭരണത്തിന്റെ ഈ കാലഘട്ടം ഭൂമി പരിഷ്കരണങ്ങൾ, വികേന്ദ്രീകരണം, സാമൂഹിക നീതി എന്നിവയ്ക്ക് ഊന്നൽ നൽകി കാർഷിക സമൂഹത്തിന്റെ വിപ്ലവകരമായ മാറ്റം വാഗ്ദാനം ചെയ്തു. വലിയ നേട്ടങ്ങളും ഒപ്പം പ്രകടമായ പരാജയങ്ങളും നിറഞ്ഞതായിരുന്നു അത്. ഒടുവിൽ ഇടതുമുന്നണിയുടെ നാടകീയമായ തെരഞ്ഞെടുപ്പ് പരാജയത്തിൽ കലാശിക്കുകയും ചെയ്തു.
കോൺഗ്രസ് ഭരണത്തിനെതിരേയുള്ള വ്യാപകമായ അതൃപ്തിയാണ് ഇടതുമുന്നണിക്ക് ഊർജം പകർന്നത്. 1975 മുതൽ 1977 വരെയുള്ള അടിയന്തരാവസ്ഥാ കാലഘട്ടത്തിനുശേഷം രൂപപ്പെട്ട ജനകീയ കോൺഗ്രസ് വിരുദ്ധ വികാരത്തിന്റെ മൂശയിലാണ് 1977ൽ ഇടതുമുന്നണി അധികാരം വാർത്തെടുത്തത്.
ഓപ്പറേഷൻ ബർഗ എന്ന ഭൂമി പരിഷ്കരണ പദ്ധതിയായിരുന്നു അവരുടെ അജണ്ടയിലെ പ്രധാന ഇനം. മിച്ചഭൂമി പുനർവിതരണം ചെയ്യുന്നതിനോടൊപ്പം ഗ്രാമീണ കർഷകർക്ക് വലിയ തോതിൽ അധികാരം നൽകുകയും ജന്മികളാൽ ചൂഷണം ചെയ്യപ്പെടാനുള്ള അവരുടെ സാധ്യത കുറയ്ക്കുകയും ചെയ്തു. ഇത് ദശലക്ഷക്കണക്കിനു പങ്കുകൃഷിക്കാർക്ക് സുരക്ഷിതത്വം നൽകി. സാമൂഹിക നീതി ഉറപ്പാക്കുന്നതിനും ആദ്യവർഷങ്ങളിൽ ഗ്രാമീണ ദാരിദ്ര്യം കുറയ്ക്കുന്നതിനും കാരണമായി.
ശക്തമായ ത്രിതല പഞ്ചായത്തീരാജ് സംവിധാനം സ്ഥാപിച്ച് ഇടതുമുന്നണി വികേന്ദ്രീകരണത്തിനായി വാദിച്ചു. താഴെത്തട്ടിലുള്ള ജനപങ്കാളിത്തം വളർത്തുന്നതിനും ഗ്രാമീണ സമൂഹങ്ങൾക്ക് അധികാരം നൽകുന്നതിനും ഇത് കാരണമായി. ഇടതുമുന്നണി ഭരണത്തിന്റെ ആദ്യ വർഷങ്ങളിൽ കാർഷിക ഉത്പാദനത്തിലെ വൻ വർധന ശ്രദ്ധേയമായി. ഭൂമി പരിഷ്കരണങ്ങളും മെച്ചപ്പെട്ട ജലസേചന സൗകര്യങ്ങളുമായിരുന്നു കാരണം.
മതേതരത്വം, വർഗാടിസ്ഥാനത്തിലുള്ള ജനസമാഹരണം, ബൗദ്ധികമായ ആധുനികത എന്നിവയിലൂന്നിയുള്ള സവിശേഷമായ രാഷ്ട്രീയ സംസ്കാരം രൂപപ്പെടുത്താൻ ഇടതുപക്ഷത്തിന് കഴിഞ്ഞു. വർഗീയവിരുദ്ധത, തൊഴിലാളികളുടെ അവകാശങ്ങൾ, പുരോഗമന സാഹിത്യം എന്നിവയെല്ലാം അക്കാലത്തെ പൊതുചർച്ചകളുടെ കേന്ദ്രബിന്ദുവായി. ഇക്കാലത്തെ ബംഗാളി സ്വത്വം എന്നത് ബംഗാൾ നവോത്ഥാനത്തിന്റെയും സാമ്രാജ്യത്വവിരുദ്ധ പ്രസ്ഥാനങ്ങളുടെയും പൈതൃകത്തെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു. യുക്തിസഹവും മതേതരവുമായ ഒന്നായാണ് ഇതെല്ലാം ചർച്ച ചെയ്യപ്പെട്ടത്.
തകർച്ചയുടെ തുടക്കം
ഇടതു ഭരണത്തിന്റെ തുടക്കത്തിലെ പ്രഭാവം ക്രമേണ മങ്ങിത്തുടങ്ങി. മാറിവന്ന സാമ്പത്തിക സാഹചര്യങ്ങൾ വ്യവസായ വളർച്ചയെ തടസപ്പെടുത്തി. പുതിയ നിക്ഷേപങ്ങളില്ലാതെ നിരവധി ഫാക്ടറികൾ അടച്ചുപൂട്ടലിലെത്തി. ഇത് വ്യാപകമായ തൊഴിലില്ലായ്മയ്ക്കും സാമ്പത്തിക പ്രതിസന്ധിക്കും കാരണമായി.
മാർക്കറ്റ് പരിഷ്കരണങ്ങളെ ഉൾക്കൊള്ളാനുള്ള ഇടതുമുന്നണിയുടെ വിമുഖതയും സ്വകാര്യ സംരംഭങ്ങളോടുള്ള ശത്രുതയും നിക്ഷേപത്തിന് അനുയോജ്യമല്ലാത്ത അന്തരീക്ഷം സൃഷ്ടിച്ചു. ഭൂമി പരിഷ്കരണങ്ങളിലുള്ള ശ്രദ്ധ തുടക്കത്തിൽ ഗുണം ചെയ്തെങ്കിലും, വ്യവസായ പദ്ധതികൾക്കായി ഭൂമി ഏറ്റെടുക്കുന്നത് കൂടുതൽ വെല്ലുവിളിയായതോടെ വ്യവസായ വികസനം മുരടിച്ചു. അടിസ്ഥാന സൗകര്യങ്ങൾ വികസിക്കാതെ കിടന്നത് സാമ്പത്തിക വളർച്ച വീണ്ടും തടസപ്പെടുത്തി.
വർഗാടിസ്ഥാനത്തിലുള്ള രാഷ്ട്രീയത്തിന് നൽകിയ ഊന്നലും വിദ്യാഭ്യാസ, സാംസ്കാരിക സംഘടനകൾ ഉൾപ്പെടെയുള്ള വിവിധ സ്ഥാപനങ്ങൾക്കുമേൽ സ്ഥാപിച്ച നിയന്ത്രണവും സമൂഹത്തിലെ ചില വിഭാഗങ്ങൾക്കിടയിൽ അകൽച്ചയുണ്ടാക്കി. വിയോജിപ്പുകളെ അടിച്ചമർത്തുന്നതും ജനാധിപത്യപരമായ ഇടങ്ങൾ കുറഞ്ഞതും അതൃപ്തി വർധിപ്പിച്ചു. പ്രത്യയശാസ്ത്രപരമായ ആവേശങ്ങളില്ലാത്ത പുതിയ തലമുറയുടെ ഉദയം ഇടതുമുന്നണിയുടെ നയങ്ങളെയും നേതൃത്വത്തെയും ചോദ്യം ചെയ്യാൻ തുടങ്ങി.
വ്യവസായ പദ്ധതികൾക്കായി ബലപ്രയോഗത്തിലൂടെ ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ടുണ്ടായ സിംഗൂർ, നന്ദിഗ്രാം സംഭവങ്ങൾ വ്യാപകമായ പ്രതിഷേധത്തിനു കാരണമായി. ഈ സംഭവങ്ങൾ കർഷകർക്കനുകൂലമായ സർക്കാർ എന്ന ഇടതുമുന്നണിയുടെ പ്രതിച്ഛായ തകർത്തു. ഒപ്പം നിന്നിരുന്ന വലിയൊരു വിഭാഗം ജനങ്ങൾ അവരിൽനിന്നകന്നു.
തിരിച്ചടികൾ കൂട്ടത്തോടെ
കാർഷിക മേഖലയിലുണ്ടായ ക്രമാനുഗതമായ തകർച്ച ഗ്രാമങ്ങളിലും പ്രതിസന്ധി രൂക്ഷമാക്കി. സ്വത്വ രാഷ്ട്രീയവും തൃണമൂൽ കോൺഗ്രസുമെല്ലാം ഇടതുമുന്നണിക്ക് പ്രതിബന്ധങ്ങൾ സൃഷ്ടിച്ചു. കൂടാതെ ഭരണത്തിന്റെ അവസാന വർഷങ്ങളിൽ രാഷ്ട്രീയ അക്രമങ്ങൾ കൂടുതൽ വ്യാപകമായി മാറുകയും ചെയ്തു.
മമത ബാനർജിയുടെയും തൃണമൂൽ കോൺഗ്രസിന്റെയും കുതിപ്പ് 2011ൽ ഇടതുമുന്നണിയുടെ അടിതെറ്റിച്ചു. പശ്ചിമ ബംഗാളിന്റെ രാഷ്ട്രീയ ചരിത്രത്തിൽ പുതിയൊരു ഘട്ടത്തിന് തുടക്കമായി.
കൂടുതൽ കാലം തടസമില്ലാതെ ഭരണം കൊണ്ടുപോകുന്നതിനെക്കുറിച്ചുള്ള പാഠവും മുന്നറിയിപ്പുമായിരുന്നു ഇടതുമുന്നണിയുടെ ഭരണകാലം. മാറിവരുന്ന സാഹചര്യങ്ങളോട് പൊരുത്തപ്പെട്ടില്ലെങ്കിൽ ജനവികാരം എതിരാകുമെന്ന പാഠം അവർ പഠിച്ചുകാണണം. ജനാധിപത്യതത്വങ്ങളെ ബലികഴിച്ചാലും ജനം പ്രതികരിക്കുമെന്ന് തിരിച്ചറിഞ്ഞിരിക്കണം. പ്രത്യയശാസ്ത്രപരമായ കടുപ്പവും രാഷ്ട്രീയ നിശ്ചലാവസ്ഥയും ഇടതുമുന്നണിക്കു തിരിച്ചടിയായി.
National
കോൽക്കത്ത: പശ്ചിമ ബംഗാളിൽ ഋതബ്രത ബാനർജി പ്രതിപക്ഷ നേതാവ്. ശോഭന്‍ ദേബ് ചതോപാധ്യയെ പ്രതിപക്ഷ നേതാവായി അംഗീകരിക്കണമെന്ന മമത ബാനർജി പക്ഷത്തിന്റെ ആവശ്യം സ്പീക്കർ തള്ളുകയായിരുന്നു.
എംഎൽഎമാരുടെ ഭൂരിപക്ഷ പിന്തുണ സ്പീക്കർ അംഗീകരിക്കുകയായിരുന്നു. ബംഗാളിലെ പ്രതിപക്ഷ നേതാവാകാൻ 59 എം എല്‍ എ മാരുടെ പിന്തുണ കത്തുമായി ഋതബ്രത ബാനര്‍ജി നിയമസഭ സ്പീക്കറെ സമീപിച്ചിരുന്നു.
ഇതേ തുടർന്നായിരുന്നു ഋതബ്രത ബാനര്‍ജിയെ പ്രതിപക്ഷ നേതാവാക്കിയത്. അതിനിടെ നീക്കങ്ങള്‍ ചടുലമാക്കിയ ബിജെപി, മുഖ്യമന്ത്രി സുവേന്ദു അധികാരിയേയും, സ്പീക്കറേയും ഡൽഹിയിലേക്ക് വിളിപ്പിച്ച് ചര്‍ച്ച നടത്തിയിട്ടുണ്ട്.
അതേസമയം ബംഗാളിലെ മുഴുവൻ പാർട്ടി കമ്മിറ്റികളും വിദ്യാർത്ഥി-യുവജന സംഘടനകൾ ഉൾപ്പെടെയുള്ള എല്ലാ പോഷക സംഘടനകളും അടിയന്തര പ്രാബല്യത്തോടെ പിരിച്ചുവിട്ടതായി തൃണമൂൽ കോൺഗ്രസ് നേതൃത്വം അറിയിച്ചു. പാർട്ടിയെ അടിമുടി പുനഃസംഘടിപ്പിക്കുന്നതിന്റെയും ശക്തിപ്പെടുത്തുന്നതിന്റെയും ഭാഗമായാണ് ഈ അപ്രതീക്ഷിത നടപടി.
National
കോൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിനെ പിടിച്ചുലയ്ക്കുന്ന ആഭ്യന്തര കലഹങ്ങൾക്കിടയിൽ പാർട്ടിയിൽ വൻ പൊളിച്ചെഴുത്തുമായി മമത ബാനർജി. ബംഗാളിലെ മുഴുവൻ പാർട്ടി കമ്മിറ്റികളും വിദ്യാർത്ഥി-യുവജന സംഘടനകൾ ഉൾപ്പെടെയുള്ള എല്ലാ പോഷക സംഘടനകളും അടിയന്തര പ്രാബല്യത്തോടെ പിരിച്ചുവിട്ടതായി പാർട്ടി നേതൃത്വം അറിയിച്ചു. പാർട്ടിയെ അടിമുടി പുനഃസംഘടിപ്പിക്കുന്നതിന്റെയും ശക്തിപ്പെടുത്തുന്നതിന്റെയും ഭാഗമായാണ് ഈ അപ്രതീക്ഷിത നടപടി.
നിയമസഭയിലെ പ്രതിപക്ഷ നേതാവായി ശോഭൻദേബ് ചത്തോപാധ്യായെ മമത ബാനർജി നിർദേശിച്ചതുമായി ബന്ധപ്പെട്ട് പാർട്ടിയിൽ വലിയ ഭിന്നത രൂപപ്പെട്ടിരുന്നു. ഇതിന് പിന്നാലെ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ ആരോപിച്ച് രണ്ട് എംഎൽഎമാരെ തൃണമൂൽ പുറത്താക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് പാർട്ടിയിൽ വിമത നീക്കം ശക്തമായത്. വിമത പക്ഷത്തിന് 80 തൃണമൂൽ എംഎൽഎമാരിൽ ഭൂരിഭാഗത്തിന്റെയും പിന്തുണയുണ്ടെന്നാണ് സൂചന.
ഈ സാഹചര്യത്തിലാണ് എല്ലാ തലങ്ങളിലും കടുത്ത പരിശോധനയും വിലയിരുത്തലും നടത്താൻ പാർട്ടി തീരുമാനിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ മാതൃസംഘടനയും പോഷക സംഘടനകളും വരും ദിവസങ്ങളിൽ പുതിയ ഭാരവാഹികളെ ഉൾപ്പെടുത്തി പുനഃസംഘടിപ്പിക്കുമെന്ന് പാർട്ടി ഔദ്യോഗിക എക്സ് ഹാൻഡിലൂടെ വ്യക്തമാക്കി.
Kerala
തൃശൂർ: ചാലക്കുടിയിൽ രണ്ട് അന്യസംസ്ഥാന തൊഴിലാളികളെ മരിച്ച നിലയിൽ കണ്ടെത്തി. ആളൂർ വാഴക്കുന്നിലാണ് സംഭവം. പശ്ചിമ ബംഗാൾ സ്വദേശികളായ ഉമിത് ആനന്ദ് (38), രാധ കുഞ്ചൂർ (32) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
വാഴക്കുന്നിലുള്ള ഒരു പ്രവാസിയുടെ വീടിന്റെ പുറംജോലികൾക്കായാണ് ഇരുവരും മൂന്ന് മാസം മുൻപ് ചാലക്കുടിയിലെത്തിയത്. വീടിനോട് ചേർന്നുള്ള ഔട്ട് ഹൗസിലായിരുന്നു ഇവരുടെ താമസം. തിങ്കളാഴ്ച ഇവരെ പുറത്തൊന്നും കാണാതായതിനെ തുടർന്ന് വീടിന്റെ സുരക്ഷാ ചുമതലയുള്ളയാൾ ഔട്ട് ഹൗസിലെത്തി വിളിച്ചെങ്കിലും വാതിൽ തുറന്നില്ല.
ഇതോടെ ചാലക്കുടി പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. വിഷം ഉള്ളിൽച്ചെന്നാണ് ഇരുവരുടെയും മരണമെന്ന് പോലീസ് അറിയിച്ചു.
മൃതദേഹങ്ങൾ ഇൻക്വസ്റ്റ് ഉൾപ്പെടെയുള്ള തുടർനടപടികൾക്കായി ആളൂർ പോലീസിന് കൈമാറി. തുടർന്ന് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.
National
കോൽക്കത്ത: പശ്ചിമബംഗാളിൽ തൃണമൂൽ കോൺഗ്രസ് പിളർപ്പിലേക്കെന്ന് സൂചന. പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കുന്നത് സംബന്ധിച്ച് നിലനിൽക്കുന്ന അനശ്ചിതത്വങ്ങൾക്കൊടുവിലാണ് ടിഎംസി പിളർപ്പിലേക്ക് നീങ്ങുന്നത്.
പ്രതിപക്ഷ നേതാവായി വിമതൻ റിതബ്രത ബാനർജിയെ ആണ് പിന്തുണയ്ക്കുന്നത്. എന്നാൽ ശോഭൻദേബ് ചതോപാധ്യായയെ ആണ് മമത ബാനർജി പ്രതിപക്ഷ നേതൃ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. 80 എംഎൽഎമാരിൽ 50 പേരുടെ പിന്തുണ റിതബ്രത ബാനർജിക്കുണ്ടെന്നാണ് റിപ്പോർട്ടുകൾ.
ഇതോടെ റിതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവാക്കാൻ വിമത വിഭാഗം നീക്കം തുടങ്ങിയതായാണ് പുറത്തുവരുന്ന വിവരം. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ ആരോപിച്ച് റിതബ്രത ബാനർജിയെയും മറ്റൊരു എംഎൽഎയായ സന്ദീപൻ സാഹയെയും തിങ്കളാഴ്ച ടിഎംസി പുറത്താക്കിയിരുന്നു.
വിമത വിഭാഗം തങ്ങളാണ് യഥാർഥ ടിഎംസി എന്ന് സ്പീക്കർക്ക് മുന്നിൽ അവകാശപ്പെടുമെന്നാണ് റിപ്പോർട്ടുകൾ. അതേസമയം നേതാക്കളുടെ എതിർപ്പ് പാർട്ടി ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയോടാണെന്നാണ് വിവരം.
ഞായറാഴ്ച മമത ബാനർജിയുടെ വസതിയിൽ വിളിച്ചു ചേർത്ത യോഗത്തിൽ ടിഎംസിയുടെ 80 എംഎൽഎമാരിൽ 60 പേരും പങ്കെടുത്തില്ല. അസംതൃപ്തരായ ടിഎംസി എംഎൽഎമാരെ ഒപ്പം നിർത്താനും പാർട്ടി പിളർപ്പിൽ എത്താതിരിക്കാനുമുള്ള തീവ്രശ്രമത്തിലാണ് മമത ബാനർജി.
National
കോൽക്കത്ത: പശ്ചിമബംഗാളിൽ സ്ത്രീകൾക്കുള്ള സൗജന്യ ബസ് യാത്രാ പദ്ധതിക്ക് തുടക്കം കുറിച്ച് ബിജെപി സർക്കാർ. സംസ്ഥാനത്തുടനീളം സർക്കാർ ബസുകളിൽ യാത്ര ചെയ്യുന്ന സ്ത്രീകൾ ഇന്നു മുതൽ പണം നൽകേണ്ടതില്ല.
ഹ്രസ്വ, ദീർഘദൂര സർക്കാർ ബസുകളിലെല്ലാം സ്ത്രീകൾക്ക് സൗജന്യ യാത്ര ലഭിക്കും. പദ്ധതിയിലൂടെ ലക്ഷക്കണക്കിന് സ്ത്രീ യാത്രക്കാർക്ക് സാമ്പത്തിക ലാഭം ഉണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
സ്ത്രീ ശാക്തീകരണം വര്‍ധിപ്പിക്കുന്നതിനും പൊതുഗതാഗത സംവിധാനത്തിലേക്ക് സ്ത്രീകളെ ആകര്‍ഷിക്കുകയും ലക്ഷ്യമിട്ടാണ് പദ്ധതിയെന്നാണ് പശ്ചിമ ബംഗാള്‍ ഗതാഗത വകുപ്പ് വ്യക്തമാക്കുന്നത്. പശ്ചിമ ബംഗാളിലെ എല്ലാ സംസ്ഥാന ബസുകളിലും സ്ത്രീകള്‍ക്ക് സൗജന്യ യാത്രാസൗകര്യം ഉണ്ടായിരിക്കും.
ബംഗാളില്‍ താമസക്കാരായ സ്ത്രീകള്‍ക്കാണ് യാത്രാസൗജന്യം ലഭിക്കുക. ഹ്രസ്വ ദൂര- ദീര്‍ഘദൂര യാത്രകള്‍ക്ക് ഒരുപോലെ സൗജന്യം ലഭിക്കും. ഗുണഭോക്താക്കളായ സ്ത്രീകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പേരും ഫോട്ടോയുമുള്ള ഡിജിറ്റല്‍ സ്മാര്‍ട്ട് കാര്‍ഡ് നല്‍കും. ക്യൂആര്‍ കോഡ് സഹിതമുള്ളതാണ് ഈ കാര്‍ഡ്. സ്മാര്‍ട്ട് കാര്‍ഡിനായി ബ്ലോക്ക് ഡെവലപ്പ്മെന്റ് ഓഫീസര്‍ക്കാണ് അപേക്ഷ നല്‍കേണ്ടത്.
Kerala
കൊച്ചി: നാലു കിലോ കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി പിടിയിൽ. വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് സ്വദേശി ഇൻതാജ് ഷെയ്ഖിനെ (36)ആണ് റൂറൽ ജില്ലാ ഡാൻസാഫ് ടീമും പെരുമ്പാവൂർ പോലീസും ചേർന്ന് പിടികൂടിയത്.
പെരുമ്പാവൂർ തണ്ടേക്കാട് ഭാഗത്തുള്ള ഇയാൾ വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ നിന്നാണ് കഞ്ചാവ് കസ്റ്റഡിയിലെടുത്തത്. പ്രത്യേക പാക്കറ്റുകളിലാക്കി സൂക്ഷിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്.
മൂർഷിദാബാദിൽ നിന്നാണ് കഞ്ചാവ് കൊണ്ടുവന്നതെന്ന് ഇയാൾ പോലീസിനോട് പറഞ്ഞു. ജില്ലാ പോലീസ് മേധാവി കെ.എസ്. സുദർശന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു പരിശോധന. റൂറൽ ജില്ലയിൽ ഈ വർഷം ഇതുവരെ പോലീസ് 380 കിലോയിലേറെ കഞ്ചാവാണ് പിടികൂടിയത്.
National
കോൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭയിലെ പ്രതിപക്ഷ നേതാവിന്റെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തൃണമൂൽ കോൺഗ്രസിനെ പ്രതിസന്ധിയിലാക്കിയ വ്യാജരേഖാ വിവാദത്തിൽ രണ്ട് എംഎൽഎമാർക്ക് സസ്പെൻഷൻ. സന്ദീപൻ സാഹ, റിതബ്രത ബാനർജി എന്നീ പുതുതായി തെരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരെയാണ് പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ ആരോപിച്ച് തൃണമൂൽ കോൺഗ്രസ് അടിയന്തരമായി പുറത്താക്കിയത്. പാർട്ടിയിലെ വൻ ക്രമക്കേട് ഇവർ പരസ്യമാക്കിയതിന് തൊട്ടുപിന്നാലെയാണ് തൃണമൂലിന്റെ ഈ അച്ചടക്ക നടപടി.
സംസ്ഥാന അസംബ്ലിയിലെ പ്രതിപക്ഷ നേതാവായി സോവൻദേബ് ഛത്തോപാധ്യായയെ പിന്തുണച്ചുകൊണ്ട് 70 തൃണമൂൽ എംഎൽഎമാർ ഒപ്പിട്ട ഒരു പ്രമേയത്തിന്റെ പകർപ്പ് പാർട്ടി ഔദ്യോഗികമായി സമർപ്പിച്ചിരുന്നു. എന്നാൽ ഇങ്ങനെയൊരു പ്രമേയം പാർട്ടിയിൽ നടന്നിട്ടില്ലെന്നും കത്തിലുള്ള തങ്ങളുടെ ഒപ്പുകൾ വ്യാജമായി നിർമിച്ചതാണെന്നും ആരോപിച്ച് സന്ദീപൻ സാഹയും റിതബ്രത ബാനർജിയും രംഗത്തെത്തിയതോടെയാണ് നാടകീയ നീക്കങ്ങളുടെ തുടക്കം. മുഖ്യമന്ത്രി സുവേന്ദു അധികാരി നടത്തിയ വാർത്താസമ്മേളനത്തിലാണ് തൃണമൂലിനെ ഞെട്ടിച്ച ഈ വ്യാജ ഒപ്പ് വിവരങ്ങൾ പുറത്തുവിട്ടത്.
സമർപ്പിക്കപ്പെട്ട കത്തിലെ 14 ഒപ്പുകൾ ബ്ലോക്ക് ലെറ്ററുകളിലാണ് എഴുതിയിരിക്കുന്നത്. തങ്ങൾ ഇങ്ങനെയൊരു പ്രമേയത്തിൽ ഒപ്പിട്ടിട്ടേയില്ലെന്ന് മൂന്ന് എംഎൽഎമാർ ഇതിനകം തന്നെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. കത്ത് പൂർണമായും വ്യാജമാണെന്ന പരാതി ഉയർന്നതോടെ സ്പീക്കറുടെ സെക്രട്ടറി ഹെയർ സ്ട്രീറ്റ് പോലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും കേസ് അന്വേഷണം സിഐഡിക്ക് കൈമാറുകയും ചെയ്തു. സിഐഡി സ്വതന്ത്രമായാണ് കേസ് അന്വേഷിക്കുന്നതെന്നും സർക്കാരിന് ഇതിൽ പങ്കില്ലെന്നും മുഖ്യമന്ത്രി സുവേന്ദു അധികാരി വ്യക്തമാക്കി.
എന്നാൽ സ്വന്തം പാർട്ടി താൽപര്യങ്ങളെ ഹനിക്കുന്ന രീതിയിൽ പ്രവർത്തിച്ചതിനാണ് എംഎൽഎമാർക്കെതിരെ നടപടിയെടുത്തതെന്നാണ് തൃണമൂലിന്റെ വാദം. വ്യാജരേഖാ കേസ് സിഐഡിക്ക് മുന്നിലെത്തിയതോടെ വരും ദിവസങ്ങളിൽ ബംഗാൾ രാഷ്ട്രീയത്തിൽ വലിയ വിസ്ഫോടനങ്ങൾ ഉണ്ടാകുമെന്നുറപ്പാണ്.
Kerala
കോഴിക്കോട്: അസം-പശ്ചിമബംഗാൾ സംസ്ഥാനങ്ങളിലെ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കൽ, മദ്രസകളിലെ വന്ദേമാതരാലാപനം വിഷയങ്ങളില്‍ ആശങ്കകള്‍ അറിയിച്ച് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തിയും മര്‍കസ് ജനറല്‍ സെക്രട്ടറിയുമായ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്.
അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി എന്നിവർക്ക് ഇതുസംബന്ധിച്ച് കാന്തപുരം അബൂബക്കര്‍ മുസ്ലിയാര് കത്തയച്ചിട്ടുണ്ട്. ന്യൂനപക്ഷ ക്ഷേമം സന്തുലിതമാക്കണമെന്നാണ് കത്തിലെ ആവശ്യം.
അസമിലെ ഏകീകൃത സിവില്‍ കോഡ് വിഷയങ്ങളില്‍ ഭരണഘടനാ നീതി, സ്വാതന്ത്ര്യം, മൗലികാവകാശങ്ങള്‍ എന്നിവ സംരക്ഷിക്കണം. പശ്ചിമ ബംഗാള്‍ മദ്രസകളില്‍ 'വന്ദേമാതരം' ചൊല്ലാനുള്ള ഉത്തരവ്, കന്നുകാലി കശാപ്പ് നിയന്ത്രണങ്ങള്‍ എന്നിവയിലുടെ ന്യൂനപക്ഷങ്ങളെ ലക്ഷ്യംവയ്ക്കുന്നുവെന്നും കത്തിൽ പറയുന്നു.
National
കോൽക്കത്ത: പശ്ചിമ ബംഗാളിൽ അനധികൃതമായി താമസിക്കുന്ന വിദേശികളെയും തടവ് കാലാവധി പൂർത്തിയാക്കി നാടുകടത്തൽ കാത്തുനിൽക്കുന്നവരെയും പാർപ്പിക്കുന്നതിനായി എല്ലാ ജില്ലകളിലും 'ഹോൾഡിംഗ് സെന്ററുകൾ' സ്ഥാപിക്കാൻ മുഖ്യമന്ത്രി സുവേന്ദു അധികാരി നിർദേശം നൽകി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മാനദണ്ഡങ്ങൾ പാലിച്ച് അടിയന്തരമായി ഇത്തരം കേന്ദ്രങ്ങൾ ഒരുക്കാൻ സംസ്ഥാന ആഭ്യന്തര വകുപ്പ് ജില്ലാ മജിസ്ട്രേറ്റുമാർക്ക് ഉത്തരവ് കൈമാറി.
അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് പുതിയ ബിജെപി സർക്കാർ സ്വീകരിക്കുന്നത്. 'കണ്ടെത്തുക, ഒഴിവാക്കുക, നാടുകടത്തുക' എന്ന നയത്തിന്റെ ഭാഗമായാണ് പുതിയ നീക്കം. എന്നാൽ പൗരത്വ ഭേദഗതി നിയമപ്രകാരം പൗരത്വത്തിന് അർഹതയുള്ള ഹിന്ദു അഭയാർത്ഥികൾ ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങളെ ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
അനധികൃതമായി അതിർത്തി കടന്നെത്തുന്ന ബംഗ്ലാദേശി കുടിയേറ്റക്കാരെ പിടികൂടിയാൽ സാധാരണ നടപടിക്രമങ്ങൾ പാലിച്ച് കോടതിയിൽ ഹാജരാക്കുന്നതിന് പകരം, അവർക്ക് ഭക്ഷണവും മറ്റ് പ്രാഥമിക സൗകര്യങ്ങളും നൽകി നേരിട്ട് അതിർത്തി രക്ഷാസേനയ്ക്ക് കൈമാറാൻ മുഖ്യമന്ത്രി പോലീസിനും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിനും കർശന നിർദേശം നൽകിയിട്ടുണ്ട്.
ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ അവശേഷിക്കുന്ന 27 കിലോമീറ്റർ ഭാഗത്ത് കമ്പിവേലി നിർമിക്കുന്നതിനായി 75 ഏക്കർ ഭൂമി സംസ്ഥാന സർക്കാർ അടുത്തിടെ ബിഎസ്എഫിന് കൈമാറിയിരുന്നു. ഇതിന് പിന്നാലെയാണ് കുടിയേറ്റക്കാർക്കെതിരെയുള്ള പ്രാദേശിക നടപടികളും ശക്തമാക്കിയത്.
അനധികൃത കുടിയേറ്റം തടയുന്നതുമായി ബന്ധപ്പെട്ട് പോലീസ് സ്റ്റേഷനുകൾ അതിർത്തി രക്ഷാസേനയുമായി ചേർന്ന് സംയുക്തമായി പ്രവർത്തിക്കണമെന്നും, പിടികൂടുന്നവരുടെ കൃത്യമായ പ്രതിവാര റിപ്പോർട്ട് മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറണമെന്നും സുവേന്ദു അധികാരി നിർദേശിച്ചിട്ടുണ്ട്.
Kerala
ആലുവ: എറണാകുളത്ത് ഹോട്ടലിൽ അതിക്രമിച്ചു കയറി മോഷണം നടത്തിയ കേസിൽ അന്യസംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ. വെസ്റ്റ് ബംഗാൾ സ്വദേശികളായ സിൻപൂര് ദിപു ഹജ്റ (26), സിലിഗുരി രാജേഷ് ബുജൽ (26) എന്നിവരെയാണ് ചെങ്ങമനാട് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാർച്ച് അഞ്ചിനും ഏപ്രിൽ 23നും ഇടയിലാണ് സംഭവം.
കുറുമശേരി കൈതാരൻ ഗോഡൗണിന് സമീപമുള്ള ഹോട്ടലിൽ അതിക്രമിച്ചു കയറി ഇലക്ട്രിക് വയറുകളും, എർത്ത്ലൈൻ കോപ്പറുകൾ, ട്രാൻസ്ഫോർമർ കോപ്പർ എന്നിവയുൾപ്പെടെ 25 ലക്ഷം രൂപ വിലവരുന്ന വസ്തുക്കൾ മോഷ്ടിക്കുകയായിരുന്നു. ദിപു ഹജ്റയ്ക്കെതിരെ ആലുവ, എറണാകുളം റെയിൽവേ പോലീസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ കേസുകൾ നിലവിലുണ്ട്.
ചെങ്ങമനാട് , ആലുവ ഭാഗങ്ങളിൽ നിന്നാണ് ഇവരെ പിടികൂടിയത്. അന്വേഷണ സംഘത്തിൽ സബ് ഇൻസ്പെക്ടർമാരായ കെ.പി. അനിൽകുമാർ, നവനീത്, സിപിഒമാരായ കിഷോർ, അനീഷ്, മിഥുൻ എന്നിവരാണ് ഉണ്ടായിരുന്നത്.
National
കോൽക്കത്ത: ബംഗാളില്‍ മദ്രസകളിലും വന്ദേമാതരം നിര്‍ബന്ധമാക്കി ബിജെപി സര്‍ക്കാര്‍. രാവിലെ നടക്കുന്ന അസംബ്ലികളില്‍ വന്ദേമാതരം ആരംഭിക്കണമെന്ന് നിര്‍ദ്ദേശം. ന്യൂനപക്ഷ കാര്യ, മദ്രസ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങള്‍ക്കാണ് ഉത്തരവ്.
പശ്ചിമ ബംഗാളിൽ സ്കൂളുകള്‍ക്ക് പിന്നാലെയാണ് മദ്രസകള്‍ക്കും വന്ദേമാതരം ആലപിക്കണമെന്ന നിര്‍ദേശം.സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള മദ്രസ ഡയറക്ടറേറ്റാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ന്യൂനപക്ഷകാര്യ മദ്രസ വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ വരുന്ന മുഴുവന്‍ എയ്ഡഡ്, അണ് എയ്ഡഡ് മദ്രസകള്‍ക്കും ഉത്തരവ് ബാധകമാണ്.
സംസ്ഥാനത്തെ സ്കൂളുകളില്‍ വന്ദേമാതരത്തിന്റെ ആറ് ഖണ്ഡികകളും ആലപിക്കുന്നത് നിര്‍ബന്ധമാക്കിയിരുന്നു. ബംഗാളി ബിജെപി അധികാരത്തില്‍ വന്നതിനു പിന്നാലെയാണ് വന്ദേമാതരം നിര്‍ബന്ധമാക്കിയുള്ള ഉത്തരവുകള്‍ ഉണ്ടായത്.
National
കോൽക്കത്ത: ബംഗാളിലെ ഫാൾട്ടയിൽ ഇന്നു റീപോളിംഗ് നടക്കും. കനത്ത സുരക്ഷയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഒരുക്കിയിരിക്കുന്നത്.
വ്യാപക ക്രമക്കേടിനെത്തുടർന്നായിരുന്നു ഫാൾട്ടയിലെ തെരഞ്ഞെടുപ്പ് റദ്ദാക്കി റീപോളിനു തീരുമാനിച്ചത്.
തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥി ജഹാംഗീർ ഖാൻ മത്സരത്തിൽനിന്നു പിന്മാറിയിരുന്നു. ഇതോടെ ബിജെപി സ്ഥാനാർഥിയുടെ വിജയം ഉറപ്പായി.
National
കോൽക്കത്ത: കേന്ദ്രത്തിലെ ഭരണത്തിൽ നിന്ന് ബിജെപിയെ പുറത്താക്കുമെന്ന് വെല്ലുവിളിച്ച് പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജി. ബംഗാളിലെ ബിജെപി സർക്കാർ ന്യൂനപക്ഷ വിഭാഗങ്ങളെയും വഴിയോര കച്ചവടക്കാരെയും ലക്ഷ്യമിടുന്നുണ്ടെന്നും മമത ആരോപിച്ചു.
തൃണമൂൽ കോൺഗ്രസ് എംഎൽഎമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മമത ബാനർജി. തെരഞ്ഞെടുപ്പിന് ശേഷം ബംഗാളിൽ നടന്ന ആക്രമണങ്ങളും അനധികൃത കൈയേറ്റങ്ങൾക്കെതിരെയുള്ള നടപടികളും പരാമർശിച്ചുകൊണ്ടായിരുന്നു മമതയുടെ പ്രതികരണം.
ഈ സർക്കാർ നമ്മുടെ ഭരണഘടനാ ആശയങ്ങളെയും മൂല്യങ്ങളെയും തകർക്കുകയാണെന്ന രൂക്ഷ വിമർശനവും സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരിനെതിരെ മമത ഉന്നയിച്ചു. മമത ബാനർജിയുടെ വസതിയിൽ നടന്ന യോഗത്തിൽ മമത ബാനർജിയുടെ അനന്തരവനും ലോക്സഭാ എംപിയുമായ അഭിഷേക് ബാനർജിയും പങ്കെടുത്തിരുന്നു.
National
കോൽക്കത്ത: തന്റെ തലവെട്ടുന്നവർക്ക് ബിജെപി നേതാവ് ഒരു കോടി പാരിതോഷികം പ്രഖ്യാപിച്ച സംഭവത്തിൽ പ്രതികരിച്ച് തൃണമൂൽ കോൺഗ്രസ് എംപി സായോണി ഘോഷ്. ഒരു സ്ത്രീയെ വധിക്കാൻ പാരിതോഷികം പ്രഖ്യാപിക്കുന്നതാണോ ഭാരതത്തിലെ നാരീശക്തി വന്ദനെന്ന് സായോണി ഘോഷ്.
പശ്ചിമ ബംഗാൾ പോലീസ് എത്രയും വേഗം നടപടിയെടുത്ത് തന്റെ സുരക്ഷ ഉറപ്പാക്കണമെന്ന് അവർ പറഞ്ഞു. ബിജെപി നേതാവിനെതിരെ നടപടിയെടുക്കണമെന്ന് ഉത്തർപ്രദേശ് പോലീസിനോടും സായോണി ഘോഷ് ആവശ്യപ്പെട്ടു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെയും ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീനെയും ടാഗ് ചെയ്ത് എക്സിൽ പങ്കുവെച്ച പോസ്റ്റിലൂടെ ആയിരുന്നു തൃണമൂൽ കോൺഗ്രസ് എംപിയുടെ പ്രതികരണം.
ഉത്തർ പ്രദേശിലെ ബുലന്ദ്ഷഹറിലുള്ള സിക്കന്ദരാബാദിലെ മുനിസിപ്പൽ ചെയർമാനും ബിജെപി നേതാവുമായ പ്രദീപ് ദീക്ഷിത് ആണ് സായോണി ഘോഷിന്റെ തലവെട്ടുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ചത്.
പരമശിവനെയും ശിവലിംഗത്തെയും ആക്ഷേപിച്ച് സായോണി ഘോഷ് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടുവെന്ന് ആരോപിച്ച് നടന്ന പ്രതിഷേധത്തിലാണ് വധഭീഷണി ഉയർന്നത്.
National
കോൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭയുടെ സ്പീക്കറായി ബിജെപി എംഎൽഎ രതീന്ദ്ര ബോസിനെ തെരഞ്ഞെടുത്തു. രതീന്ദ്ര ബോസിനെ എതിരില്ലാതെ തെരഞ്ഞെടുക്കുകയായിരുന്നു.
ദക്ഷിണ കൂച്ച്ബെഹാർ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ് രതീന്ദ്ര ബോസ്. തെരഞ്ഞെടുപ്പിൽ 23284 വോട്ടുകൾക്ക് ടിഎംസി സ്ഥാനാർഥി അവിജിത് ഡി ഭൗവ്മിക്കെനെയാണ് പരാജയപ്പെടുത്തിയത്.
National
കോൽക്കത്ത: പശ്ചിമ ബംഗാളിലെ എല്ലാ സർക്കാർ സ്കൂളുകളിലെയും പ്രഭാത അസംബ്ലികളിൽ ദേശീയ ഗീതമായ 'വന്ദേമാതരം' ആലപിക്കുന്നത് നിർബന്ധമാക്കി പശ്ചിമ ബംഗാൾ സർക്കാർ ഉത്തരവിറക്കി.
സ്കൂൾ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ സ്ഥാപനങ്ങളിലും ക്ലാസുകൾ ആരംഭിക്കുന്നതിന് മുൻപുള്ള പ്രഭാത പ്രാർത്ഥനയ്ക്കൊപ്പം വന്ദേമാതരം പൂർണമായും പാടണമെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ നിർദേശപ്രകാരം സർക്കാർ ഉത്തരവിറക്കി.
ബംഗാളി നോവലിസ്റ്റ് ബങ്കിം ചന്ദ്ര ചതോപാധ്യായ എഴുതിയ ഈ ഗാനത്തിന്റെ 150-ാം വാർഷികത്തോട് അനുബന്ധിച്ച് പാർലമെന്റിൽ നടന്ന ചർച്ചകൾക്കും കേന്ദ്ര സർക്കാർ ഇതിന് ദേശീയ ഗാനത്തിന് തുല്യമായ പദവി നൽകിയതിനും പിന്നാലെയാണ് ബംഗാൾ സർക്കാരിന്റെ ഈ പുതിയ നടപടി. മുൻ ഉത്തരവുകൾ മറികടന്നുകൊണ്ട്, സ്കൂളുകളിൽ വന്ദേമാതരം പൂർണരൂപത്തിൽ ആലപിക്കാനാണ് പുതിയ നിർദേശം.
1882-ൽ പുറത്തിറങ്ങിയ 'ആനന്ദമഠം' എന്ന നോവലിൽ സംസ്കൃതത്തിൽ രചിക്കപ്പെട്ടതാണ് ഈ ഗീതം. 1950-ൽ ഇതിന്റെ ആദ്യ രണ്ട് വരികൾ മാത്രമാണ് ഇന്ത്യയുടെ ദേശീയ ഗീതമായി ഔദ്യോഗികമായി അംഗീകരിച്ചിരുന്നത്.
National
കോൽക്കത്ത: സ്കൂളുകളിൽ വന്ദേമാതരം ആലപിക്കുന്നത് നിർബന്ധമാക്കി പശ്ചിമ ബംഗാളിൽ സുവേന്ദു അധികാരിയുടെ നേതൃത്വത്തിൽ അധികാരത്തിലെത്തിയ സർക്കാർ. സർക്കാർ സ്കൂളുകളിലും സർക്കാർ എയ്ഡഡ് സ്കൂളുകളിലും വന്ദേമാതരം ആലപിക്കുന്നത് നിർബന്ധമാക്കിയിട്ടുണ്ട്.
സ്കൂളുകളിൽ വന്ദേമാതരത്തിന്റെ ആദ്യ ആറ് ഖണ്ഡികകളാണ് ആലപിക്കാൻ നിർദേശമുള്ളത്. ദിവസവും രാവിലെയുള്ള ദേശീയഗീതാലാപനത്തിൽ എല്ലാ വിദ്യാർഥികളെയും പങ്കെടുപ്പിക്കാനും സ്കൂൾ അധികൃതർക്ക് നിർദേശം നൽകിയിട്ടുണ്ട്.
തിങ്കളാഴ്ച മുതൽ സംസ്ഥാനത്തെ മുഴുവന്‍ സ്കൂളുകളിലും വന്ദേമാതരം പ്രാർഥനാഗാനമായി ആലപിക്കും. താൻ ഇന്ന് നബന്നയിൽ പോയി അവരെ കാര്യം ധരിപ്പിക്കുമെന്നും മുഖ്യമന്ത്രി സുവേന്ദു അധികാരി കൂട്ടിച്ചേർത്തു.
National
കോൽക്കത്ത: എസ്ഐആറിൽ വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്യപ്പെട്ടവർക്ക് ആനുകൂല്യങ്ങൾ നിഷേധിക്കാൻ പശ്ചിമ ബംഗാൾ, ബിഹാർ സർക്കാരുകളുടെ തീരുമാനം. റേഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളാണ് പട്ടികയിൽ ഉൾപ്പെടാത്തവർക്ക് നിഷേധിക്കുക.
ആദ്യ മന്ത്രിസഭാ യോഗത്തിന് പിന്നാലെയാണ് പശ്ചിമ ബംഗാളിൽ സുവേന്ദു അധികാരി നേതൃത്വം നൽകുന്ന സർക്കാർ എസ്ഐആറിൽ നിന്ന് പുറത്തായവർക്ക് റേഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയത്.
അതേസമയം ബിഹാറിൽ സർക്കാർ ആനുകൂല്യങ്ങൾക്ക് പുറമേ പട്ടികയിൽ ഇല്ലാത്തവരുടെ ബാങ്ക് അക്കൗണ്ടുകളും പാസ്ബുക്കുകളും റദ്ദാക്കാനാണ് ആലോചനയുണ്ട്. എന്നാൽ ഇതിനെതിരെ ട്രിബ്യൂണലിൽ അപ്പീൽ പോയവർക്ക് താത്കാലികമായി ഇളവ് ലഭിച്ചേക്കും.
District News
തിരുവനന്തപുരം: ബ്ലാക്ക് ഡ്രാഗൺ എന്നു വിളിപ്പേരുള്ള മാരക മയക്കുമരുന്നായ ബ്ലാക്ക് ടാർ ഹെറോയിനുമായി പശ്ചിമ ബംഗാൾ സ്വദേശി തിരുവനന്തപുരം എക്സൈസിന്റെ പിടിയിലായി.
പശ്ചിമ ബംഗാൾ ഇലക്ഷൻ കഴിഞ്ഞു തിരികെ കേരളത്തിലെത്തിയ ഇതര സംസ്ഥാന തൊഴിലാളികൾ മയക്കുമരുന്നു കൊണ്ടുവന്നു വിൽപ്പന നടത്തുന്നതായി രഹസ്യവിവരം കിട്ടിയതനുസരിച്ച് തിരുവനന്തപുരം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എസ്. ശ്യാംകുമാറും സംഘവും പാർട്ടിയും എയർപോർട്ട് - കൊച്ചുതോപ്പ് ഭാഗത്തു നടത്തിയ പരിശോധനയിലാണു പശ്ചിമ ബംഗാൾ മാൾട്ട സ്വദേശിയും കൊച്ചുതോപ്പ് നഗറിൽ താമസക്കാരനുമായ പ്രശാന്ത് മണ്ഡൽ (34) അറസ്റ്റിലായത്. ഇയാളുടെ കൈവശമുണ്ടായിരുന്ന 19.015 ഗ്രാം ഹെറോയിനും പിടിച്ചെടുത്തു.
അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ സന്തോഷ്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ (ഗ്രേഡ്) നവാസ്, ഷിജി, പ്രിവന്റീവ് ഡ്രൈഡ് ഓഫീസർമാരായ ജ്യോതിലാൽ, ഷൈജു, ബിജു, സിവിൽ എക്സൈസ് ഓഫീസർ അരുൺ മോഹൻ, വുമൺ സിവിൽ എക്സൈസ് ഓഫീസർ പ്രിജിത, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) ഡ്രൈവർ രാജേഷ് കുമാർ എന്നിവർ സംഘത്തിലുണ്ടായിരുന്നു.
National
കോൽക്കത്ത: ബംഗാളിൽ മന്ത്രിമാർക്കു വകുപ്പുകൾ വിഭജിച്ചു നല്കി മുഖ്യമന്ത്രി സുവേന്ദു അധികാരി.
ദിലീപ് ഘോഷിന് പഞ്ചായത്ത്, ഗ്രാമവികസന വകുപ്പുകൾ ലഭിച്ചു. വനിതാ ശിശു ക്ഷേമവും സാമൂഹ്യക്ഷേമവും കൈകാര്യം ചെയ്യുക അഗ്നിമിത്ര പോളാണ്.
ഭക്ഷ്യ-സിവിൽ സപ്ലൈസ്, സഹകരണ വകുപ്പുകൾ അശോക് കിർത്താനിയയ്ക്കു കിട്ടി. ആദിവാസി ക്ഷേമ വകുപ്പ് ക്ഷുദിരം ടുഡുവിനാണ്.
വടക്കൻ ബംഗാൾ വികസനം, കായികം, യുവജനക്ഷേമം വകുപ്പുകൾ നിസിത് പ്രാമാണിക്കിനു ലഭിച്ചു. മറ്റു വകുപ്പുകൾ മുഖ്യമന്ത്രി സുവേന്ദു അധികാരി കൈകാര്യം ചെയ്യും.
National
കോൽക്കത്ത: പശ്ചിമ ബംഗാളിലെ ഭരണതലപ്പത്ത് അഴിച്ചുപണിയുമായി സുവേന്ദു അധികാരി. നിലവിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായ മനോജ് അഗർവാളിനെ പുതിയ ചീഫ് സെക്രട്ടറിയായി സർക്കാർ നിയമിച്ചു. തിങ്കളാഴ്ച ഗവർണർ ഇതു സംബന്ധിച്ച് ഉത്തരവിറക്കി.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മേൽനോട്ടം വഹിച്ച ഉദ്യോഗസ്ഥനാണ് മനോജ് അഗർവാൾ. ബംഗാൾ കേഡറിലെ 1990 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ് മനോജ് അഗർവാൾ. അഗർവാളിന്റെ ചീഫ് സെക്രട്ടറി നിയമനത്തിനു പിന്നാലെ വിമർശനവുമായി തൃണമൂൽ കോൺഗ്രസ് രംഗത്തെത്തി.
നിഷ്പക്ഷനായ ഉദ്യോഗസ്ഥനെന്ന് ബിജെപി വിശേഷിപ്പിച്ചയാൾക്ക് തക്ക പ്രതിഫലം കിട്ടിയെന്ന് ടിഎംസി നേതാവ് സാഗരിക ഘോഷ് പരിഹസിച്ചു. ഇനിയും ബംഗാളിലെ തെരഞ്ഞെടുപ്പ് സുതാര്യമായിരുന്നുവെന്ന് വിശ്വസിക്കാമോയെന്നും അവർ ചോദിച്ചു.
National
കോൽക്കത്ത: തന്റെ പിഎയുടെ കൊലപാതകം ആസൂത്രിതമാണെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി. ഭവാനിപൂർ മണ്ഡലത്തിൽ മമത ബാനർജിയെ പരാജയപ്പെടുത്തിയതിന്റെ പ്രതികാരമാണ് ഈ കൊലപാതകമെന്നും അദ്ദേഹം പറഞ്ഞു.
"ഞാൻ മമത ബാനർജിയെ തോൽപ്പിച്ചതിനാലാണ് എന്റെ സഹായിയെ അവർ കൊലപ്പെടുത്തിയത്. കഴിഞ്ഞ 15 വർഷമായി ബംഗാളിൽ നിലനിൽക്കുന്ന 'മഹാ ജംഗിൾ രാജിന്റെ' തെളിവാണിത്." - സുവേന്ദു അധികാരി പറഞ്ഞു.
ചന്ദ്രനാഥ് രഥിന്റെ കൊലപാതകത്തിന് പിന്നിൽ തൃണമൂൽ കോൺഗ്രസിന്റെ ഗുണ്ടായിസമാണെന്ന് അദ്ദേഹത്തിന്റെ മാതാവ് ഹസിറാണി രഥും ആരോപിച്ചു. പ്രതികളെ ഇന്ന് ബംഗാളിലെ ബരാസത്ത് കോടതിയിൽ ഹാജരാക്കും.
Kerala
പത്തനംതിട്ട: പന്തളം കൊട്ടാരത്തിൽ മോഷണ ശ്രമം. സംഭവത്തിൽ പശ്ചിമബംഗാൾ സ്വദേശി പിടിയിൽ. ഞായറാഴ്ച രാത്രിയോടെയാണ് കൈപ്പുഴ പുത്തൻ കോയിക്കൽ കൊട്ടാരത്തിൽ ദീപാ വർമയുടെ വീട്ടിൽ മോഷണ ശ്രമം നടന്നത്.
സംഭവത്തിൽ പശ്ചിമബംഗാൾ സ്വദേശി സുധാകർ (46) ആണ് പിടിയിലായത്. കള്ളനെ സിസിടിവിയിലൂടെ കണ്ട ദീപാ വർമ ബഹളം വച്ചപ്പോൾ സമീപത്ത് ഉള്ള ബന്ധു എത്തിയാണ് കള്ളനെ പിടികൂടിയത്. ഉടൻ പന്തളം പോലീസ് എത്തി പ്രതിയെ കസ്റ്റഡിയിൽ എടുത്തു.
National
കോൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് നേരിട്ട കനത്ത തോൽവിക്ക് പിന്നാലെ മുതിർന്ന നേതാവ് ശോഭൻ ദേബ് ചതോപാധ്യായ് പ്രതിപക്ഷ നേതാവായി ചുമതലയേൽക്കും.
ബാലിഗഞ്ച് നിയോജകമണ്ഡലത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടയാളാണ് ശോഭൻ ദേബ്. 1991 മുതൽ ബംഗാൾ നിയമസഭയുടെ ഭാഗമാണ് ശോഭൻ ദേബ്. കോൺഗ്രസ് കാലത്ത് മമത ബാനർജിയുടെ വിശ്വസ്തനായിരുന്ന ശോഭൻ ടിഎംസിയുടെ സ്ഥാപക അംഗങ്ങളിൽ ഒരാളായിരുന്നു.
സുവേന്ദു അധികാരിയെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തതിന് പിന്നാലെ ആയിരുന്നു തൃണമൂൽ കോൺഗ്രസ് ശോബൻ ദേബിനെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തത്. അതേസമയം തെരഞ്ഞെടുപ്പിലെ പരാജയത്തോടെ മമത ബാനർജി നിയമസഭയിലുണ്ടാകില്ല.
National
കോൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി നിലവിൽ നേരിടുന്ന രാഷ്ട്രീയ പ്രതിസന്ധികളെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി രംഗത്തെത്തി. തൃണമൂൽ കോൺഗ്രസിന്റെ സ്വാധീനം സംസ്ഥാനത്ത് കുറഞ്ഞുവരികയാണെന്നും അതുകൊണ്ടാണ് മമത ഇപ്പോൾ മറ്റുള്ളവരുടെ പിന്തുണ തേടുന്നതെന്നും അദ്ദേഹം ആരോപിച്ചു.
മമത ബാനർജിയുടെ രാഷ്ട്രീയ ശക്തി ക്ഷയിച്ചുകൊണ്ടിരിക്കുകയാണ്. മുൻകാലങ്ങളിൽ കാണിച്ചിരുന്ന ആത്മവിശ്വാസം ഇപ്പോൾ അവർക്കില്ലെന്നും, നിലനിൽപ്പിനായി സഖ്യങ്ങളെയും പിന്തുണയെയും ആശ്രയിക്കേണ്ട അവസ്ഥയിലാണ് അവരെന്നും അദ്ദേഹം പറഞ്ഞു.
ഭരണരംഗത്തും രാഷ്ട്രീയത്തിലും നേരിടുന്ന വെല്ലുവിളികൾ മറികടക്കാൻ മമത ബാനർജി നടത്തുന്ന നീക്കങ്ങൾ അവരുടെ ബലഹീനതയാണ് കാണിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് പരിഹസിച്ചു. നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങൾക്ക് പിന്നാലെ സംസ്ഥാന ഭരണത്തിൽ തൃണമൂൽ കോൺഗ്രസ് വലിയ സമ്മർദത്തിലാണ്. ഈ സാഹചര്യത്തിലാണ് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികൾ വിമർശനം ശക്തമാക്കുന്നത്.
ബംഗാൾ രാഷ്ട്രീയത്തിൽ തൃണമൂൽ കോൺഗ്രസും കോൺഗ്രസും തമ്മിലുള്ള ഭിന്നത ഈ പ്രസ്താവനയിലൂടെ വീണ്ടും പ്രകടമായിരിക്കുകയാണ്. വരും ദിവസങ്ങളിൽ സംസ്ഥാന രാഷ്ട്രീയത്തിൽ കൂടുതൽ വാക്പോരുകൾക്ക് ഇത് വഴിവെച്ചേക്കാം.
National
കോൽക്കത്ത: പശ്ചിമ ബംഗാളിൽ മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസിന് അധികാരം നഷ്ടമായതിന് പിന്നാലെ സിപിഎം മുഖപത്രമായ ഗണശക്തിക്ക് സർക്കാർ പരസ്യം. 15 വർഷങ്ങൾക്ക് ശേഷമാണ് ഗണശക്തിക്ക് സർക്കാർ പരസ്യം ലഭിക്കുന്നത്.
പശ്ചിമ ബംഗാളിൽ അധികാരത്തിലെത്തിയ സുവേന്ദു അധികാരിയുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ചിത്രം ഉൾപ്പെടെയുള്ള പരസ്യവുമായിട്ടാണ് ഗണശക്തി പുറത്തിറങ്ങിയിരിക്കുന്നത്. സത്യപ്രതിജ്ഞാച്ചടങ്ങിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള മുഴുവൻപേജ് പരസ്യമാണ് പത്രത്തിലുള്ളത്.
പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് അധികാരത്തിലെത്തിയ ശേഷമാണ് ഗണശക്തിക്ക് സർക്കാർ പരസ്യം നിഷേധിച്ചത്. സംസ്ഥാനത്ത് സർക്കാർ നിയന്ത്രണത്തിലുള്ള വായനശാലകളിൽ നിന്നും ഗണശക്തി ഒഴിവാക്കിയിരുന്നു.
National
കോൽക്കത്ത: പശ്ചിമ ബംഗാളിൽ കാണാതായ ബിജെപി നേതാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പുരുലിയ ജില്ലയിൽ ബിജെപി നേതാവായ ഹാബുലാൽ ഗോപി(45) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ കനാലി ഗ്രാമത്തിന് സമീപമാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്.
വ്യാഴാഴ്ച രാത്രി വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പോയ ഹാബുലാൽ ഗോപിയെ കാണാതായിരുന്നു. തുടർന്ന് വെള്ളിയാഴ്ച രാവിലെ മൃതദേഹം കണ്ടെത്തുകയായിരുന്നു. സംഭവത്തിന് പിന്നാലെ ഹാബുലാൽ ഗോപി കൊല്ലപ്പെട്ടതാണെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു.
രാഷ്ട്രീയ വൈരാഗ്യം മൂലം ആസൂത്രിതമായി നടത്തിയ കൊലപാതകമാണിതെന്നാണ് കുടുംബത്തിന്റെ ആരോപണം. സംഭവത്തിൽ നിഷ്പക്ഷമായ അന്വേഷണം വേണമെന്നും പ്രതികളെ ഉടൻ പിടികൂടണമെന്നും ആവശ്യപ്പെട്ട് ബിജെപി പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പുരുലിയ ഗവൺമെന്റ് മെഡിക്കൽ കോളജ് ആൻഡ് ഹോസ്പിറ്റലിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ മരണകാരണം വ്യക്തമാകൂ. ടിഎംസി പ്രവർത്തകരാണ് കൊലപാതകത്തിന് പിന്നിലെന്ന് പ്രാദേശിക ബിജെപി നേതൃത്വം ആരോപിക്കുന്നു.
National
കോൽക്കത്ത: ബിജെപി ചരിത്ര വിജയം നേടിയ പശ്ചിമ ബംഗാളിൽ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് സുവേന്ദു അധികാരി. കോൽക്കത്ത ബ്രിഗേഡ് മൈതാനത്ത് നടത്തിയ ചടങ്ങിലാണ് സുവേന്ദു സത്യപ്രതിജ്ഞ ചെയ്തത്.
ഗവർണർ ആർ.എൻ. രവിയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്ത്രമന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്, വിവിധ സംസ്ഥാനങ്ങളിലെ എൻഡിഎ മുഖ്യമന്ത്രിമാർ എന്നിവർ വേദിയിലുണ്ടായിരുന്നു.
ബംഗാളിന്റെ ചരിത്രത്തിലെ ആദ്യ ബിജെപി മുഖ്യമന്ത്രിയാണ് സുവേന്ദു. ഭവാനിപുർ, നന്ദിഗ്രാം എന്നീ മണ്ഡലങ്ങളിൽ നിന്ന് വിജയിച്ചാണ് സുവേന്ദു നിയമസഭയിലെത്തിയത്. ഭവാനിപുരിൽ മുഖ്യമന്ത്രിയായിരുന്നു ബാനർജിയെ ആണ് സുവേന്ദു പരാജയപ്പെടുത്തിയത്.
National
കോൽക്കത്ത: പശ്ചിമ ബംഗാളിൽ ചരിത്ര വിജയം നേടിയ ബിജെപി സുവേന്ദു അധികാരിയെ മുഖ്യമന്ത്രിയായി തീരുമാനിച്ചു. ഇന്ന് ചേർന്ന നിയമസഭാ കക്ഷി യോഗത്തിലാണ് സുവേന്ദുവിനെ നേതാവായി തീരുമാനിച്ചത്.
സംസ്ഥാനത്തെ പ്രതിപക്ഷ നേതാവായിരുന്ന സുവേന്ദു ഭവാനിപുർ, നന്ദിഗ്രാം എന്നീ മണ്ഡലങ്ങളിൽ നിന്ന് വിജയിച്ചാണ് നിയമസഭയിലെത്തിയത്. ഭവാനിപുരിൽ മുഖ്യമന്ത്രി മമതാ ബാനർജിയെ ആണ് സുവേന്ദു പരാജയപ്പെടുത്തിയത്.
മുൻ തൃണമൂൽ കോൺഗ്രസ് നേതാവ് കൂടിയായിരുന്ന സുവേന്ദു മമതാ മന്ത്രിസഭയിൽ മന്ത്രിയും ആയിരുന്നു. ശനിയാഴ്ച രാവിലെ മുഖ്യമന്ത്രിയായി സുവേന്ദു സത്യപ്രതിജ്ഞ ചെയ്യും.
Editorial
“സന്തോഷം കഷ്ടപ്പാടില്ലാത്ത അവസ്ഥയല്ല, ദൈവത്തിന്റെ സാന്നിധ്യമാണ്.” -സിറ്റി ഓഫ് ജോയ്, ഡൊമിനിക് ലാപിയർ. പട്ടിണിക്കൊപ്പം സാഹോദര്യവും സന്തോഷവും നിലനിർത്തിയിരുന്ന കോൽക്കത്തയുടെ ആ കഥ കോൺഗ്രസും സിപിഎമ്മും തൃണമൂൽ കോൺഗ്രസും ബിജെപിയും വായിച്ചിട്ടുണ്ടാകും, തെരഞ്ഞെടുപ്പ് പ്രസംഗങ്ങൾക്കുവേണ്ടി.
പക്ഷേ, അവർ കോൽക്കത്തയെ സിറ്റി ഓഫ് സോറോ അഥവാ ദുഃഖനഗരമാക്കി; ബംഗാളിനെ സ്റ്റേറ്റ് ഓഫ് സോറോ അഥവാ നരകവും. ഇപ്പോഴതിന്റെ ചുമതലയേറ്റിരിക്കുന്നത് ബിജെപിയാണ്. വോട്ടെണ്ണലിനിടെ തുടങ്ങിയ അക്രമങ്ങൾ തുടരുകയാണ്. മുൻകാല രാഷ്ട്രീയ ഗുണ്ടകളിൽനിന്നു ചെറിയൊരു വ്യത്യാസമുണ്ട്. ഈ അക്രമികൾ ദൈവനാമവും ആക്രോശമാക്കിയിരിക്കുന്നു!
അക്രമങ്ങളിൽ ബിജെപി, തൃണമൂൽ പ്രവർത്തകർ കൊല്ലപ്പെട്ടു. കോൽക്കത്തയിൽ ഉൾപ്പെടെ തൃണമൂൽ കോൺഗ്രസിന്റെ നിരവധി ഓഫീസുകൾ അടിച്ചുതകർക്കുകയും കത്തിക്കുകയും ചെയ്തു. ഹോഗ് മാർക്കറ്റിലെ ഓഫീസ് ബുൾഡോസറിനാണ് ഇടിച്ചുനിരത്തിയത്.
പരിസരത്തെ കടകളും തകർത്തു. അക്രമികൾ കടകൾ കൊള്ളയടിക്കുന്നതും പതിവായി. കൊല്ലപ്പെട്ടവരിൽ, ബിജെപി മുഖ്യമന്ത്രിയാക്കുമെന്നു കരുതുന്ന മുൻ തൃണമൂൽ നേതാവ് സുവേന്ദു അധികാരിയുടെ പിഎയുമുണ്ട്. പ്രമുഖ സ്കൂളിലെ ബസ് ജീവനക്കാരൻ കുട്ടികളെക്കൊണ്ട് നിർബന്ധിച്ച് ‘ജയ് ശ്രീറാം’ വിളിപ്പിച്ചെന്നും റിപ്പോർട്ടുണ്ട്.
അക്രമം നടക്കുന്നിടത്ത് പോലീസും കേന്ദ്രസേനയും കാഴ്ചക്കാരായി നിൽക്കുകയാണെന്ന് ടിഎംസി ആരോപിച്ചു. 433 പേരെ അറസ്റ്റ് ചെയ്യുകയും 1,100 പേരെ കരുതൽ തടങ്കലിലാക്കുകയും ചെയ്തു. ഈ അക്രമരാഷ്ട്രീയം ബിജെപി തുടങ്ങിയതല്ല. പല കാലങ്ങളിലായി കോൺഗ്രസും സിപിഎമ്മും തൃണമൂൽ കോൺഗ്രസും തുടങ്ങിയത് ബിജെപി തുടരുകയാണ്. ഒരു മാറ്റവും ബംഗാളികൾക്കു വിധിച്ചിട്ടില്ല. പട്ടിണിക്കൊപ്പം ജീവിക്കാമെന്നു വച്ചാലും രാഷ്ട്രീയം അവരെ അതിനനുവദിക്കില്ല. അക്രമികളും ദരിദ്രരാണ്. അതു മറക്കാനാവാം രാഷ്ട്രീയം അവരെ അണികളാക്കിയത്.
ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കന്പനിയുടെ കാര്യാലയവും ഇപ്പോൾ സെക്രട്ടേറിയറ്റുമായ റൈറ്റേഴ്സ് ബിൽഡിംഗിന്റെ രണ്ടാം നില പുതിയ മുഖ്യമന്ത്രിക്കായി ഒരുങ്ങുകയാണ്. പക്ഷേ, തങ്ങൾക്ക് ഒരുങ്ങാനോ പ്രതീക്ഷിക്കാനോ ഒന്നുമുണ്ടാകില്ലെന്ന യാഥാർഥ്യമാണ് ബംഗാളികൾ പരിശീലിച്ചിരിക്കുന്ന രാഷ്ട്രീയം. കോൺഗ്രസും സിപിഎമ്മും തൃണമൂൽ കോൺഗ്രസും കൊടുത്തതിൽ കൂടുതലെന്തെങ്കിലും ബിജെപി കൊടുക്കുമെന്നു കരുതാൻ അവർ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഉദാഹരണങ്ങളുമില്ല.
1977 വരെ കോൺഗ്രസും തുടർന്ന് 34 വർഷം സിപിഎമ്മും 15 വർഷം തൃണമൂൽ കോൺഗ്രസും ഭരിച്ചിട്ടും കാര്യമായ പ്രയോജനമൊന്നുമുണ്ടായിട്ടില്ലാത്ത ജനങ്ങൾക്ക് ബിജെപിയോടും പരാതിയുണ്ടാകാനിടയില്ല. ബിജെപിയുടെ ആജ്ഞാനുവർത്തിയെന്ന വിമർശനം നേരിടുന്ന തെരഞ്ഞെടുപ്പ് കമ്മീഷൻ തീവ്ര വോട്ടർപട്ടികാ പരിഷ്കരണം (എസ്ഐആർ) നടത്തിയ ഈ തെരഞ്ഞെടുപ്പിനുമുന്പ് ബിജെപിക്കു ബംഗാളിൽ ഒരിക്കൽപോലും അധികാരം കിട്ടിയിരുന്നില്ല.
എസ്ഐആറിലൂടെ 91 ലക്ഷത്തോളം വോട്ടർമാരെയാണ് വെട്ടിനീക്കിയതായി പരാതി ഉയർന്നിരിക്കുന്നത്. ബിജെപി ജയിച്ച 105 മണ്ഡലങ്ങളിൽ, ഒഴിവാക്കപ്പെട്ട വോട്ടർമാരുടെ എണ്ണത്തേക്കാൾ കുറഞ്ഞ ഭൂരിപക്ഷമാണു ലഭിച്ചതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. എസ്ഐആർ ബിജെപിക്കു ഗുണകരമായെന്നതിൽ സംശയമില്ല. തൃണമൂലിന്റേതായിരുന്ന 129 സീറ്റുകൾ ഒറ്റയടിക്ക് ബിജെപിയുടേതായി. പരാതികൾക്കൊന്നും പ്രസക്തിയില്ല!
സത്യജിത് റേയുടെ ‘പഥേർ പാഞ്ചാലി’ സിനിമ, പശ്ചിമബംഗാളിന്റെ ദാരിദ്ര്യവും പാവങ്ങളുടെ നിസഹായാവസ്ഥയുമാണ് ചിത്രീകരിച്ചത്. ഹരിഹർ റായ് എന്ന കഥാപാത്രം പറയുന്നുണ്ട്, “ഉത്കണ്ഠയുടെ കാര്യമൊന്നുമില്ല. ദൈവം വിധിക്കുന്നതെല്ലാം നല്ലതിനാണ്.” ബിഭൂതിഭൂഷൺ ബന്ദോപാധ്യായയുടെ നോവൽ സത്യതിജ് റേ സിനിമയാക്കിയത് 1955ലാണ്. 71 വർഷം. ഇന്നും ബംഗാളിലെ ഗ്രാമങ്ങളിൽ കാര്യമായൊരു മാറ്റവും ഉണ്ടായിട്ടില്ല.
എന്തിന്, റൈറ്റേഴ്സ് ബിൽഡിംഗിനു ചുവട്ടിലെ കാഴ്ചകൾക്കുപോലും മാറ്റമില്ല. ലോകത്തുതന്നെ അപൂർവമായ ട്രാം എന്ന റോഡ് ട്രെയിനുകൾ പുളയുന്ന, അതിനിടയിലൂടെ ചുമച്ചും കിതച്ചും സൈക്കിൾറിക്ഷാവാലകൾ ഇഴയുന്ന, ഭരണകേന്ദ്രത്തിന്റെ വിളിപ്പാടകലെ സോനാഗാച്ചിയെന്ന ഒരു വേശ്യാനഗരത്തെ നിലനിർത്തുന്ന, ബ്രിട്ടീഷ് ഭരണകാലത്തെ പഴങ്കെട്ടിടങ്ങൾക്കിടയിൽ രാഷ്ട്രീയ കെടുകാര്യസ്ഥതകൾ ഒളിപ്പിക്കുന്ന കോൽക്കത്ത!
രാഷ്ട്രീയക്കാർ വിധിക്കുന്നതെല്ലാം നല്ലതാണെന്ന വിശ്വാസത്തിൽ മരിച്ചുകൊണ്ടിരിക്കുന്ന ബംഗാളിൽ ബിജെപി അദ്ഭുതങ്ങൾ സൃഷ്ടിക്കട്ടെ. പക്ഷേ, എതിരാളികൾക്കുമേൽ ബുൾഡോസറുകൾ കയറ്റിയും ദൈവനാമത്തിൽ അപരനെ അടിച്ചുവീഴ്ത്തിയുമല്ല അതു സാധിക്കേണ്ടതെന്ന് ഇന്നലെയും അവർക്കു മനസിലായിട്ടില്ല!
National
കോൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിൽ കനത്ത പരാജയം നേരിട്ട തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജിയുമായി കൂടിക്കാഴ്ച നടത്തി സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്.
തെരഞ്ഞെടുപ്പിൽ തോറ്റിട്ടില്ലെന്നും വളരെ പ്രശംസനീയമായ പോരാട്ടമാണ് നടത്തിയതെന്നും മമതയെ പ്രകീർത്തിച്ച് അഖിലേഷ് യാദവ് പറഞ്ഞു. തെരഞ്ഞെടുപ്പിന് ശേഷമുള്ള ബംഗാളിലെ സാഹചര്യവും ബിജെപിക്കെതിരെയുള്ള പ്രതിപക്ഷ ഐക്യത്തിനുള്ള പിന്തുണ സംബന്ധിച്ചും കൂടിക്കാഴ്ചയിൽ ചർച്ചയായി.
കോൽക്കത്തയിലെ മമതയുടെ വസതിയിൽവച്ചാണ് കൂടിക്കാഴ്ച നടന്നത്. മമത ബാനർജിയുടെ അനന്തരവൻ അഭിഷേക് ബാനർജിയും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. അതേസമയം തെരഞ്ഞെടുപ്പ് തോൽവി അംഗീകരിക്കാൻ മമത ബാനർജി തയാറായിട്ടില്ല.
പശ്ചിമ ബംഗാളിൽ രാഷ്ട്രപതി ഭരണം ആവശ്യപ്പെട്ട് മമത ബാനർജി സുപ്രീംകോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ്. ബിജെപി ബംഗാളിലെ തെരെഞ്ഞെടുപ്പിൽ കൃത്രിമം കാട്ടിയെന്ന് ആരോപിച്ചാണ് മമത കോടതിയെ സമീപിക്കുന്നത്.
National
കോൽക്കത്ത: തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാൻ വിസമ്മതിച്ച് തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജി. "അവർ എന്നെ പുറത്താക്കട്ടെ, അതൊരു കറുത്ത ദിനമായി മാറട്ടെ" എന്ന് മമത ബാനർജി കോൽക്കത്തയിൽ പറഞ്ഞു. നിലവിലെ നിയമസഭയുടെ കാലാവധി മേയ് ഏഴിന് അവസാനിക്കാനിരിക്കെയാണ് ബംഗാളിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാകുന്നത്.
തോൽവിക്ക് പിന്നാലെ രാജിവെക്കണമെന്ന ആവശ്യം മമത തള്ളി. തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിക്ക് വേണ്ടി കളിക്കുകയാണെന്നും മഹാരാഷ്ട്ര, ഹരിയാന, ബീഹാർ എന്നിവിടങ്ങളിലേതിന് സമാനമായ അട്ടിമറിയാണ് ബംഗാളിലും നടന്നതെന്ന് അവർ ആരോപിച്ചു.
നിയമസഭ ചേരുന്ന ദിവസം കറുത്ത വസ്ത്രം ധരിച്ച് പ്രതിഷേധിക്കാൻ എംഎൽഎമാർക്ക് മമത നിർദേശം നൽകി. പാർട്ടി വിരുദ്ധമായി സംസാരിക്കുന്നവർക്കെതിരെ അച്ചടക്ക സമിതിയെയും നിയോഗിച്ചു. ഏപ്രിൽ 29 മുതൽ നടക്കുന്ന അക്രമങ്ങൾക്കെതിരെ കോടതിയെ സമീപിക്കാനും തൃണമൂൽ തീരുമാനിച്ചു.
മമതയെ പുറത്താക്കണമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ഉൾപ്പെടെയുള്ളവർ ആവശ്യപ്പെട്ടിട്ടുണ്ട്. പരാജയപ്പെട്ട മുഖ്യമന്ത്രി രാജിവെക്കാൻ വിസമ്മതിക്കുന്നത് ഭരണഘടനാപരമായ സങ്കീർണ്ണതയുണ്ടാക്കുന്നുണ്ട്. ഗവർണറുടെ താൽപര്യപ്രകാരമാണ് മുഖ്യമന്ത്രി അധികാരത്തിൽ തുടരുന്നത് എന്നതിനാൽ ഗവർണർക്ക് മമതയെ പുറത്താക്കാമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. തുടർന്ന് ഭൂരിപക്ഷമുള്ള കക്ഷിയെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കാം.
ബംഗാൾ നിയമസഭയുടെ കാലാവധി ഇന്ന് അവസാനിക്കുന്നതോടെ ഗവർണറുടെ അടുത്ത നീക്കം നിർണായകമാകും.
National
കോല്‍ക്കത്ത: പശ്ചിമ ബംഗാളിലെ നിയമസഭ തെരഞ്ഞെടുപ്പിൽ കനത്ത പരാജയം നേരിട്ട തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമത ബാനര്‍ജി സുപ്രീംകോടതിയിലേക്ക്. സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടാണ് മമത സുപ്രീംകോടതിയെ സമീപിക്കുക.
ബിജെപിക്കും തെരഞ്ഞെടുപ്പ് കമ്മീഷനെതിരെയും ഹർജി നൽകാനാണ് മമത ബാനർജിയുടെ നീക്കം. കാളിഘട്ടിലെ സ്വവസതിയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എമാരുമായി നടത്തിയ യോഗത്തിന് ശേഷമാണ് തീരുമാനം.
തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കില്ലെന്ന് മമത അറിയിച്ചിരുന്നു. മമത ബാനര്‍ജിക്ക് പുറമേ ആരോഗ്യ കുടുംബക്ഷേമകാര്യ മന്ത്രിയായിരുന്ന ചന്ദ്രിമ ഭട്ടാചാര്യയും നിലവിലെ തെരഞ്ഞെടുപ്പ് ഫലത്തെ ചോദ്യം ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്.
തെരഞ്ഞെടുപ്പിൽ ബിജെപി ഗുരുതര ക്രമക്കേടുകൾ നടത്തിയെന്നായിരുന്നു മമതയുടെ ആരോപണം. ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് തെരഞ്ഞെടുപ്പിനെ അട്ടിമറിച്ചെന്നും മമത ബാനർജി ആരോപണം ഉന്നയിച്ചിരുന്നു.
National
കോൽക്കത്ത: പശ്ചിമ ബംഗാളിൽ നിയമസഭ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ബിജെപി പ്രവർത്തകർ ലെനിൻ പ്രതിമ തകർത്തതായി സിപിഎമ്മിന്റെ ആരോപണം. പശ്ചിമ ബംഗാളിലെ മൂർഷിദാബാദിൽ ആണ് സംഭവം.
ഇതേ തുടർന്ന് സിപിഎം പ്രവർത്തകർ നൽകിയ പരാതിയിൽ അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തു. അക്രമത്തിനെതിരെ സിപിഎം പ്രവർത്തകർ പ്രതിഷേധിവുമായി രംഗത്തെത്തിയിരുന്നു. മൂർഷിദാബാദിലെ ജിയാഗഞ്ച് മേഖലയിൽ മെയ് അഞ്ചിന് രാത്രിയാണ് അക്രമം നടന്നത്.
ആക്രമണത്തിൽ തകർന്ന പ്രതിമ മെയ് എട്ടിന് പുനർനിർമിക്കുമെന്ന് സിപിഎം അറിയിച്ചു. ലെനിൻ പ്രതിമ സ്ഥിതിചെയ്യുന്ന മൂർഷിദാബാദ് മണ്ഡലത്തിൽ ബിജെപി ആണ് തെരഞ്ഞെടുപ്പിൽ വിജയിച്ചത്. 2018ൽ ത്രിപുര ബിജെപി പിടിച്ചെടുത്തതിന് പിന്നാലെ രണ്ട് ലെനിൻ പ്രതിമകൾ ആക്രമിക്കപ്പെട്ടിരുന്നു.
National
കോൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയോട് പരാജയപ്പെട്ടിട്ടും മുഖ്യമന്ത്രി പദവി ഒഴിയാൻ തയ്യാറാകാത്ത മമത ബാനർജിക്കെതിരെ രൂക്ഷവിമർശനവുമായി സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകൻ മഹേഷ് ജഠ്മലാനി. മമതയുടെ ഈ നടപടി ജനാധിപത്യ സംവിധാനത്തോടുള്ള വെല്ലുവിളിയാണെന്നും അവരെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് ഗവർണർ ഉടൻ പുറത്താക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പ് ഫലം കമ്മീഷൻ സാക്ഷ്യപ്പെടുത്തിയ നിമിഷം മുതൽ മമത ബാനർജി മുഖ്യമന്ത്രി അല്ലാതായി മാറിയെന്ന് ജഠ്മലാനി പറഞ്ഞു. ഇപ്പോൾ അവർ മുഖ്യമന്ത്രിയുടെ ഓഫീസിൽ ഇരിക്കുന്നത് ഒരു 'അതിക്രമിച്ചു കയറിയ ആളെപ്പോലെ' ആണെന്നും അദ്ദേഹം പരിഹസിച്ചു.
മമത അന്തസ്സോടെ രാജിവെക്കാൻ തയ്യാറല്ലെങ്കിൽ ഗവർണർക്ക് അവരെ പുറത്താക്കാൻ അധികാരമുണ്ട്. ആവശ്യമെങ്കിൽ പോലീസിനെ ഉപയോഗിച്ച് ഓഫീസിൽ നിന്ന് ഒഴിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. "അവർ കസേരയിൽ ഒട്ടിപ്പിടിച്ചിരിക്കാനാണ് ശ്രമിക്കുന്നതെങ്കിൽ, അവരെ ചവിട്ടി പുറത്താക്കുകയാണ് വേണ്ടത്" എന്നാണ് ജഠ്മലാനി പ്രതികരിച്ചത്.
തുടർച്ചയായ മൂന്ന് ടേമുകൾക്ക് ശേഷം ബംഗാളിൽ മമതയുടെ തൃണമൂൽ കോൺഗ്രസ് പരാജയപ്പെട്ടെങ്കിലും, 100 സീറ്റുകൾ ബിജെപി 'മോഷ്ടിച്ചതാണ്' എന്നാണ് മമത ആരോപിക്കുന്നത്. സ്വന്തം മണ്ഡലമായ ഭബാനിപൂരിൽ തോറ്റ മമത, രാജ്ഭവനിലേക്ക് പോകില്ലെന്നും രാജിക്കത്ത് നൽകില്ലെന്നും വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു.
National
കോൽക്കത്ത: സിപിഎം വോട്ടർമാർക്ക് നന്ദി അറിയിച്ച് ഭവാനിപുരിലെ ബിജെപി സ്ഥാനാർഥി സുവേന്ദു അധികാരി. ഭവാനിപുരിൽ തന്നെ വിജയിപ്പിച്ചത് സിപിഎം വോട്ടർമാരാണെന്നും സുവേന്ദു അധികാരി പറഞ്ഞു.
സിപിഎം അണികളുടെ വോട്ടുകളും തനിക്ക് കിട്ടി. ഇത് ഹിന്ദുത്വയുടെ വിജയമാണ്. സിപിഎമ്മിന് 13,000 വോട്ട് ഭവാനിപുരിലുണ്ടെന്നും അതാണ് തനിക്ക് നിർണായകമായതെന്നും സുവേന്ദു അധികാരി വ്യക്തമാക്കി.
സിപിഎം വോട്ടർമാരോട് താൻ നന്ദി പറയുന്നു. മമത ബാനർജിക്കിത് രാഷ്ട്രീയത്തിൽ നിന്നുമുള്ള വിരമിക്കലാകുമെന്നും സുവേന്ദു അധികാരി അഭിപ്രായപ്പെട്ടു. അതേസമയം ബംഗാളിലെ ബിജെപി മുന്നേറ്റത്തിനൊപ്പം മമതയുടെ പരാജയം തൃണമൂൽ കോൺഗ്രസിന് ഇരട്ടി പ്രഹരമായി.
National
കോൽക്കത്ത: തൃണമൂൽ കോൺഗ്രസിൽനിന്ന് അധികാരം പിടിച്ചെടുത്തതിന് പിന്നാലെ പശ്ചിമ ബംഗാളിൽ ഉടൻ അധികാരമേൽക്കാൻ ബിജെപിയുടെ നീക്കം. ആകെ വോട്ടെടുപ്പ് നടന്ന 293 സീറ്റുകളിൽ 208 സീറ്റുകളിൽ ബിജെപി മുന്നേറുകയാണ്. വിജയത്തിന് പിന്നാലെ സർക്കാർ രൂപീകരണ നടപടികൾ വേഗത്തിലാക്കുകയാണ് ബിജെപി. രവീന്ദ്രനാഥ ടാഗോറിന്റെ ജന്മദിനമായ മേയ് ഒൻപതിന് പുതിയ സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമെന്നാണ് സൂചന.
തൃണമൂൽ കോൺഗ്രസിന് ഇരട്ടി പ്രഹരമേകിക്കൊണ്ട് മുഖ്യമന്ത്രി മമത ബാനർജി സ്വന്തം മണ്ഡലമായ ഭവാനിപൂരിൽ പരാജയപ്പെട്ടു. ബിജെപി നേതാവ് സുവേന്ദു അധികാരിയാണ് മമതയെ അവരുടെ സ്വന്തം കോട്ടയിൽ തകർത്തത്. വോട്ടെണ്ണലിന്റെ തുടക്കത്തിൽ സുവേന്ദുവിന് മുൻതൂക്കം ലഭിച്ചെങ്കിലും ഏഴാം റൗണ്ടിൽ മമത 19,000 വോട്ടുകൾക്ക് മുന്നിലെത്തിയിരുന്നു. എന്നാൽ വൈകുന്നേരത്തോടെ മമതയുടെ ലീഡ് കുറയുകയും 18 റൗണ്ടുകൾ പൂർത്തിയായപ്പോൾ സുവേന്ദു 11,000 വോട്ടുകൾക്ക് മുന്നിലെത്തുകയും ചെയ്തു. 15,000 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് സുവേന്ദു അധികാരി മമതയെ പരാജയപ്പെടുത്തിയത്.
അഞ്ച് വർഷം മുമ്പ് നന്ദിഗ്രാമിൽ മമതയെ വീഴ്ത്തിയ സുവേന്ദു ഇത്തവണ ഭവാനിപൂരിലും നന്ദിഗ്രാമിലും വിജയം ഉറപ്പിച്ചു. ആർ ജി കർ മെഡിക്കൽ കോളജ് സംഭവത്തെത്തുടർന്നുണ്ടായ ജനരോഷം മമതയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിച്ചതും തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചു.
National
കോൽക്കത്ത: നിയമസഭ തെരഞ്ഞെടുപ്പ് നടന്ന പശ്ചിമ ബംഗാളിൽ കനൽ ഒരു തരിയായി സിപിഎം. ദോംകലിൽ സിപിഎം സ്ഥാനാർഥി മുഹമ്മദ് മുസ്തഫിജുർ റഹ്മാൻ വിജയിച്ചു. 34 വർഷം സിപിഎം ഭരിച്ച പശ്ചിമ ബംഗാളിലാണ് കനൽ ഒരു തരിയായി സിപിഎം മാറിയിരിക്കുന്നത്.
തൃണമൂൽ കോൺഗ്രസിന്റെ ഹുമയൂൺ കബീറിനെ 16296 വോട്ടുകൾക്കാണ് മുഹമ്മദ് പരാജയപ്പെടുത്തിയത്. ദോംകലിൽ കോൺഗ്രസിന്റെ ബീഗം സഹനാജ് മൂന്നാം സ്ഥാനത്ത് വന്നപ്പോൾ ബിജെപിയുടെ നന്ദദുലാൽ പാൽ നാലാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു.
2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 138 മണ്ഡലങ്ങളിൽ മത്സരിച്ചിട്ടും ഒരു സീറ്റും നേടാൻ കഴിയാത്ത സിപിഎമ്മിന് മുഹമ്മദിന്റെ ജയം വലിയ ആശ്വാസമാണ്.
National
കോൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ രാജ്യം ഉറ്റുനോക്കിയ പാനിഹാട്ടി മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥി രത്ന ദേബ്നാഥ് വിജയത്തിലേക്ക്. ആർജി കർ മെഡിക്കൽ കോളേജിൽ ക്രൂരമായി കൊല്ലപ്പെട്ട ഡോക്ടറുടെ അമ്മയായ രത്ന ദേബ്നാഥ്, വോട്ടെണ്ണലിന്റെ ഓരോ ഘട്ടത്തിലും വ്യക്തമായ ലീഡ് നിലനിർത്തിക്കൊണ്ടാണ് അട്ടിമറി വിജയത്തിലേക്ക് നീങ്ങുന്നത്.
തൃണമൂൽ കോൺഗ്രസിന്റെ ഉറച്ച കോട്ടയായിരുന്ന പാനിഹാട്ടിയിൽ, സിറ്റിംഗ് എംഎൽഎ നിർമൽ ഘോഷിന്റെ മകൻ തീർത്ഥങ്കർ ഘോഷിനെ 20,000ൽ അധികം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ്
രത്ന ദേബ്നാഥ് പിന്നിലാക്കിയത്. മകളുടെ നീതിക്കായി തെരുവിൽ പോരാടിയ ഒരമ്മയ്ക്ക് ലഭിച്ച ജനകീയ അംഗീകാരമായാണ് ബിജെപി നേതാക്കൾ ഈ വിജയത്തെ വിലയിരുത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ തെരഞ്ഞെടുപ്പ് പ്രചരണങ്ങളുടെ ഭാഗമായി രത്ന ദേബ്നാഥുമായി വേദി പങ്കിട്ടിരുന്നു.
രത്ന ദേബ്നാഥിന്റെ മുന്നേറ്റത്തിനൊപ്പം പശ്ചിമ ബംഗാളിൽ ബിജെപി വലിയ വിജയത്തിലേക്കാണ് നീങ്ങുന്നത്. ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിനെ പിന്നിലാക്കി ബിജെപി സംസ്ഥാനത്ത് ആദ്യമായി അധികാരത്തിലേക്ക് അടുക്കുന്ന കാഴ്ചയാണ് വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ നിന്ന് വരുന്നത്.
National
ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ ഒരു മണ്ഡലത്തിൽ കൂടി റീപോളിംഗ് നടത്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ. ഇന്ന് സംഘർഷം ഉണ്ടായ ഫാൽത മണ്ഡലത്തിലെ എല്ലാ ബൂത്തുകളിലും മേയ് 21ന് റീപോളിംഗ് നടത്തുമെന്ന് അറിയിച്ചു. മേയ് 24ന് വോട്ടെണ്ണും. മറ്റന്നാൾ ഇവിടെ ഒഴികെ ബാക്കി 293 മണ്ഡലങ്ങളിലെ ഫലം പ്രഖ്യാപിക്കും. ടിഎംസി നേതാക്കൾ ഭീഷണിപ്പെടുത്തിയെന്ന് വനിതകളടക്കം പരാതി പറഞ്ഞ സാഹചര്യത്തിലാണ് നടപടി.
National
കോൽക്കത്ത : ഇവിഎമ്മിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് ബംഗാളിലെ 15 ബൂത്തുകളിൽ റീപോളിംഗ് തുടങ്ങി. സൗത്ത് 24 പർഗനാസ് ജില്ലയിലെ 15 ബൂത്തുകളിലാണ് വോട്ടെടുപ്പ് ആരംഭിച്ചത്. മഗ്രാഹട്ട് പശ്ചിം മണ്ഡലത്തിലെ 11 ബൂത്തുകളും ഡയമണ്ട് ഹാർബർ മണ്ഡലത്തിലെ നാലു ബൂത്തുകളിലുമാണ് റീപോളിംഗ്.
വോട്ടെടുപ്പ് രാവിലെ ഏഴിന് തുടങ്ങി വൈകുന്നേരം ആറിന് അവസാനിക്കും. കഴിഞ്ഞ 29ന് നടന്ന തെരഞ്ഞെടുപ്പിൽ വോട്ടിംഗ് മെഷീനിൽ ടേപ്പ് ഒട്ടിച്ചതടക്കമുള്ള നിരവധി പരാതികളുയർന്നിരുന്നു. തുടർന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അന്വേഷണം നടത്തി വോട്ടെടുപ്പ് അസാധുവാക്കുകയായിരുന്നു.
അതേസമയം സംഘർഷസാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. രണ്ടാം ഘട്ട വോട്ടെടുപ്പിനിടെ 77 ഇവിഎം അട്ടിമറി കേസുകൾ റിപ്പോർട്ട് ചെയ്തതായി പശ്ചിമ ബംഗാൾ ചീഫ് ഇലക്ടറൽ ഓഫീസർ മനോജ് അഗർവാൾ പറഞ്ഞു.
23 പരാതികളിൽ പ്രാഥമികമായി കഴമ്പുണ്ടെന്ന് കണ്ടെത്തിയെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. അതിനിടെ വോട്ടെണ്ണൽ ഉദ്യോഗസ്ഥരുടെ നിയമനവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരും തൃണമൂൽ കോൺഗ്രസും തമ്മിലുള്ള നിയമപോരാട്ടം സുപ്രീംകോടതിയിലെത്തി.
National
ന്യൂഡൽഹി: കേന്ദ്ര സർക്കാർ ജീവനക്കാരെ പശ്ചിമ ബംഗാളിൽ വോട്ടെണ്ണൽ സൂപ്പർ വൈസർമാരായി നിയമിച്ചതിനെതിരെ തൃണമൂൽ കോൺഗ്രസ് സുപ്രീം കോടതിയിൽ. മേയ് നാലിന് നടക്കുന്ന വോട്ടെണ്ണലിലേക്കാണ് കേന്ദ്ര സർക്കാർ ജീവനക്കാരെ സൂപ്പർ വൈസർമാരായി നിയമിച്ചത്.
തൃണമൂൽ കോൺഗ്രസിന്റെ ആവശ്യം അംഗീകരിച്ച സുപ്രീംകോടതി, ഹർജി ശനിയാഴ്ച പരിഗണിക്കും. ജസ്റ്റീസ് പി.എസ്. നരസിംഹ അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുക.
വോട്ടെണ്ണൽ മേൽനോട്ടത്തിനായി കേന്ദ്ര ഉദ്യോഗസ്ഥരെയോ സംസ്ഥാന ഉദ്യോഗസ്ഥരെയോ നിയമിക്കുന്നത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ സവിശേഷാധികാരമാണെന്നായിരുന്നു നേരത്തെ ഹൈക്കോടതിയെടുത്ത നിലപാട്.
കേന്ദ്ര ഉദ്യോഗസ്ഥർ വോട്ടെണ്ണലിൽ കൃത്രിമം കാണിച്ചെന്നോ ബിജെപിയെ സഹായിച്ചെന്നോ കണ്ടെത്തിയാൽ പാർട്ടിക്കിന് തെരഞ്ഞെടുപ്പ് ഹർജി ഫയൽ ചെയ്യാമെന്നും കോടതി വ്യക്തമാക്കിയിരുന്നു.
ജസ്റ്റീസുമാരായ പി.എസ്. നരസിംഹ, ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് ശനിയാഴ്ച വിഷയം അടിയന്തരമായി പരിഗണിക്കുക.
National
കോൽക്കത്ത: പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിലെ വോട്ടെടുപ്പ് പുരോഗമിക്കുന്നു. ഉച്ചയ്ക്ക് ഒന്ന് വരെ 61.11 ശതമാനം പോളിംഗാണ് നടന്നത്.
രാവിലെ ഏഴിനാണ് പോളിംഗ് ആരംഭിച്ചത്. 142 മണ്ഡലങ്ങളിലാണ് ഇന്നു വിധിയെഴുത്ത് നടക്കുന്നത്. കോൽക്കത്ത, ഹൗറ, നോർത്ത് 24 പർഗാനസ്, സൗത്ത് 24 പർഗാനസ്, നാദിയ, ഹൂഗ്ലി, പൂർബ ബർധമാൻ ജില്ലകളിലെ മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് പുരോഗമിക്കുന്നത്. തൃണമൂൽ കോൺഗ്രസിന്റെ ശക്തികേന്ദ്രങ്ങളാണിവ.
2021ൽ തൃണമൂൽ കോൺഗ്രസ് 123 മണ്ഡലങ്ങളിൽ വിജയിച്ചപ്പോൾ ബിജെപിക്കു കിട്ടിയത് വെറും 18 സീറ്റ് മാത്രമായിരുന്നു. ഒരു സീറ്റ് ഐഎസ്എഫ് വിജയിച്ചു. ബംഗാളിൽ ആദ്യ ഘട്ടത്തിൽ 152 മണ്ഡലങ്ങളിൽ വോട്ടെടുപ്പ് നടന്നിരുന്നു.
National
കോൽക്കത്ത: പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിലെ വോട്ടെടുപ്പ് പുരോഗമിക്കുന്നു. രാവിലെ ഒമ്പത് വരെ 18.4 ശതമാനം പോളിംഗാണ് നടന്നത്.
മണിക്തല മണ്ഡലത്തിലാണ് ഇതുവരെ ഉയർന്ന പോളിംഗ് രേഖപ്പെടുത്തയിരിക്കുന്നത്. 18.41 ശതമാനം പോളിംഗാണ് അവിടെ നടന്നത്. മുഖ്യമന്ത്രി മമത ബാനർജിയും പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയും ഏറ്റുമുട്ടുന്ന ഭവാനിപുരിൽ 17.08 ശതമാണ് പോളിംഗാണ് ഇതുവരെ നടന്നത്.
രാവിലെ ഏഴിനാണ് പോളിംഗ് ആരംഭിച്ചത്. 142 മണ്ഡലങ്ങളിലാണ് ഇന്നു വിധിയെഴുത്ത് നടക്കുന്നത്. കോൽക്കത്ത, ഹൗറ, നോർത്ത് 24 പർഗാനസ്, സൗത്ത് 24 പർഗാനസ്, നാദിയ, ഹൂഗ്ലി, പൂർബ ബർധമാൻ ജില്ലകളിലെ മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് പുരോഗമിക്കുന്നത്. തൃണമൂൽ കോൺഗ്രസിന്റെ ശക്തികേന്ദ്രങ്ങളാണിവ.
2021ൽ തൃണമൂൽ കോൺഗ്രസ് 123 മണ്ഡലങ്ങളിൽ വിജയിച്ചപ്പോൾ ബിജെപിക്കു കിട്ടിയത് വെറും 18 സീറ്റ് മാത്രമായിരുന്നു. ഒരു സീറ്റ് ഐഎസ്എഫ് വിജയിച്ചു. ബംഗാളിൽ ആദ്യ ഘട്ടത്തിൽ 152 മണ്ഡലങ്ങളിൽ വോട്ടെടുപ്പ് നടന്നിരുന്നു.
Kerala
കോൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് ഭരണം നിലനിർത്തുമെന്ന് മഹുവ മൊയ്ത്ര എംപി. തൃണമൂലിന് അനുകൂലമായ തരംഗമാണ് സംസ്ഥാനത്തുള്ളതെന്നും മഹുവ അവകാശപ്പെട്ടു.
ഒന്നാം ഘട്ടത്തിലെ മികച്ച പോളിംഗ് മമതയുടെ ഭരണം തുടരാൻ ജനങ്ങൾ അംഗീകാരം നൽകിയതിന്റെ തെളിവാണെന്നും അഭിഷേക് അവകാശപ്പെട്ടു. ഇന്നും അത് തുടരും. നദിയയിലെ കരിംപുരിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു മഹുവ.
"തൃണമൂൽ മികച്ച രീതിയിൽ മുന്നേറിയിരിക്കുകയാണ്. ഭരണം തുടരാനാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്. ഒന്നാം ഘട്ടത്തിൽ ജനം കൂടെനിന്നു. രണ്ടാം ഘട്ടത്തിലും അത് ആവർത്തിക്കും. സംസ്ഥാനത്തെ വൻ പുരോഗതിയിലേക്ക് നയിച്ച മമതയെ ജനം കൈവിടില്ലെന്നുറപ്പാണ്.'-അഭിഷേക് പറഞ്ഞു.
"ബിജെപിക്ക് സംസ്ഥാനത്ത് ഒന്നും ചെയ്യാൻ സാധിച്ചിട്ടില്ല. ആദ്യ ഘട്ടത്തിൽ അവർ തകർന്നടിയുമെന്ന സൂചനകളാണ് വരുന്നത്. അവർക്ക് നിലവിലുള്ള സീറ്റുകൾ പോലും ലഭിക്കില്ല.'-അഭിഷേക് കൂട്ടിച്ചേർത്തു.
"എസ്ഐആറിലൂടെ സംസ്ഥാനത്തെ നിരവധി വോട്ടർമാരെയാണ് തെരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിയും ചേർന്ന നീക്കിയത്. പക്ഷെ ബാക്കിയുള്ളവർ ഇതിനെതിരെ വിധിയെഴുതും.'- മഹുവ പറഞ്ഞു.
ബംഗാളിലെ രണ്ടാം ഘട്ട തെരഞ്ഞെടപ്പിന്റെ പോളിംഗ് രാവിലെ ഏഴിന് ആരംഭിച്ചു. തിങ്കളാഴ്ചയാണ് വോട്ടെണ്ണൽ.
National
ന്യൂഡൽഹി: പശ്ചിമബംഗാളിൽ രണ്ടാംഘട്ട വോട്ടെടുപ്പ് ഇന്ന്. ഏഴു ജില്ലകളിലായുള്ള 142 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുക. ആകെ 1,448 സ്ഥാനാർഥികളാണ് രണ്ടാംഘട്ടത്തിൽ മത്സരരംഗത്തുള്ളത്.
രാവിലെ ഏഴിന് ആരംഭിക്കുന്ന വോട്ടെടുപ്പ് വൈകിട്ട് ആറുമണിക്ക് അവസാനിക്കും. മുഖ്യമന്ത്രി മമത ബാനർജിയും പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയും മത്സരിക്കുന്ന ഭവാനിപുർ ഉൾപ്പെടെയുള്ള മണ്ഡലങ്ങളിൽ രണ്ടാംഘട്ടത്തിൽ വോട്ടെടുപ്പ് നടക്കും.
കൊൽക്കത്ത ഉൾപ്പെടെ ഇന്ന് വോട്ടെടുപ്പ് നടക്കുന്ന ജില്ലകളിൽ കഴിഞ്ഞ തവണ തൃണമൂൽ കോൺഗ്രസിനായിരുന്നു ആധിപത്യം. 142 ൽ 123 മണ്ഡലങ്ങളിലും തൃണമൂൽ കോൺഗ്രസിനായിരുന്നു കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വിജയിച്ചത്.
അതേസമയം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അക്രമ സംഭവങ്ങളുടെ സാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്. 152 മണ്ഡലങ്ങളിലായി നടന്ന ഒന്നാംഘട്ട തെരഞ്ഞെടുപ്പിൽ 93.19 ശതമാനമെന്ന രാജ്യത്തെ ഏറ്റവും ഉയർന്ന പോളിംഗ് രേഖപ്പെടുത്തിയിരുന്നു.